
'ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ 20 വിക്കറ്റുകൾ നിങ്ങൾ പോക്കറ്റിലാക്കണം. നിങ്ങൾക്ക് ചിലപ്പോൾ 1000 റൺസ് സ്‌കോർ ചെയ്യാൻ കഴിഞ്ഞെന്നിരിക്കാം. പക്ഷെ ആ മത്സരത്തിൽ വിജയിക്കുമെന്ന് ഒരുറപ്പും പറയാനാവില്ല. എന്നാൽ രണ്ട് ഇന്നിങ്‌സിലും മുഴുവൻ ബാറ്റർമാരേയും കൂടാരം കയറ്റി നോക്കൂ. വിജയമുറപ്പാണ്'; ഹെഡിങ്‌ലിയിലെ പരാജയത്തിന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിൽ വിക്കറ്റുകൾക്ക് എത്ര പ്രാധാന്യമുണ്ടെന്ന് പറഞ്ഞു വക്കുകയായിരുന്നു ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ.
ഹെഡിങ്‌ലിയിൽ പിറന്ന റെക്കോർഡുകൾ പലതും ഗംഭീർ പറഞ്ഞ വസ്തുതയെ ശരിവച്ചു. 371 റൺസ് എന്ന വലിയ വിജയലക്ഷ്യം ഉയർത്തിയിട്ടും ലീഡ്‌സിൽ ഇംഗ്ലീഷ് സംഘത്തിന് മുന്നിൽ വീഴാനായിരുന്നു ഇന്ത്യയുടെ വിധി. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ ചേസാണ് ഹെഡിങ്‌ലിയിൽ അരങ്ങേറിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ട് നടത്തിയ ഏറ്റവും വലിയ റൺ ചേസും ഇന്ത്യക്കെതിരെയായിരുന്നു. അതും ബാസ് ബോൾ എറയിൽ തന്നെ. 2022 ൽ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഉയർത്തിയ 378 റൺസാണ് ഇംഗ്ലീഷ് സംഘം പിന്തുടർന്ന് ജയിച്ചത്. ഹെഡിങ്‌ലിയിൽ രണ്ട് ഇന്നിങ്‌സിലുമായി 835 റൺസാണ് ഇന്ത്യ സ്‌കോർ ചെയ്തത്. ഒരു ടെസ്റ്റ് മത്സരത്തിൽ തോൽക്കുന്ന ടീം സ്‌കോർ ചെയ്യുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്‌കോർ.
ജസ്പ്രീത് ബുംറയില്ലെങ്കിൽ ടീം ഇന്ത്യയില്ലെന്നാണോ? കുറച്ച് കാലമായി ഇന്ത്യൻ സെലക്ടർമാർ നേരിടുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണിത്. ബുംറയെ മാത്രം ആശ്രയിച്ച് എത്ര കാലമാണ് ഈ ബോളിങ് ഡിപ്പാർട്ട്‌മെന്റ് മുന്നോട്ട് പോവുക? അയാളെപ്പോലെ നമുക്ക് കണ്ണുമടച്ച് വിശ്വസിക്കാൻ കഴിയുന്ന എത്ര പേരുണ്ട് ടീമിൽ? ചോദ്യങ്ങളിങ്ങനെ നീണ്ട് നീണ്ട് പോവുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ ബോളർമാർക്കൊപ്പം ഇപ്പോൾ തന്നെ ബുംറയുടെ പേരെഴുതിച്ചേർക്കുന്നവരുണ്ട്. അത്ഭുതപ്പെടുത്തുന്ന അയാളുടെ കരിയറും കണക്കുകളുമൊക്കെ അതിനെ ശരിവക്കുന്നുണ്ട്.
ലീഡ്സ് ടെസ്റ്റിന് ശേഷം ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആന്റേഴ്സന്‍റേയും പാക് ഇതിഹാസം വസീം അക്രത്തിന്റേയും കരിയറുകളുമായി ബുംറയുടെ കരിയറിനെ പലരും താരതമ്യം ചെയ്തിരുന്നു. 46 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 210 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ഇത്രയും മത്സരങ്ങൾ കൊണ്ട് വസീം അക്രം 183 വിക്കറ്റും ആന്‍റേഴ്സണ്‍ 156 വിക്കറ്റുമാണ് പോക്കറ്റിലാക്കിയത്. ബുംറയുടെ ബോളിങ് ആവറേജ് അതിലേറെ അതിശയിപ്പിക്കുന്നതാണ്. 19.6 ശരാശരിയിലാണ് ബുംറ ടെസ്റ്റിൽ ഇതുവരെ പന്തെറിഞ്ഞത്. അക്രം 23.59 ആവറേജിലും ആന്റേഴ്‌സൺ 34.81 ആവറേജിലുമാണ് 45 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ പന്തെറിഞ്ഞിരുന്നത്.
ഐതിഹാസിമായൊരു കളിക്കാലം ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തുമ്പോഴും പലപ്പോഴും തന്റെ ഒറ്റയാൾ പോരാട്ടം കൊണ്ട് ഒടുങ്ങിപ്പോവുന്ന ടെസ്റ്റ് സീരീസുകൾ പലതിനും ബുംറക്ക് സാക്ഷിയാവേണ്ടി വരുന്നുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഓസീസ് മണ്ണിൽ അരങ്ങേറിയ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ 3-1 ന് പരമ്പര അടിയറ വക്കുമ്പോൾ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം തേടിയെത്തിയത് ബുംറയെയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 13.06 ആവറേജിൽ 32 വിക്കറ്റുകളാണ് അയാൾ ഓസീസ് മണ്ണിൽ പോക്കറ്റിലാക്കിയത്. ഇന്ത്യൻ നിരയിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുണ്ടായിരുന്ന സിറാജ് വീഴ്ത്തിയത് ആകെ 20 വിക്കറ്റുകൾ. ആ പരമ്പരയിൽ ബുംറയും ടീമിലെ മറ്റ് സീമർമാരും തമ്മിൽ ബോളിങ് ശരാശരിയിലുള്ള വ്യത്യാസം 21.76 ആയിരുന്നു എന്നോർക്കണം.
പരമ്പരയിൽ പലപ്പോഴും അയാളുടെ തലയിൽ പ്രതീക്ഷയുടെ അമിതഭാരം അടിച്ചേൽപ്പിക്കേണ്ടി വന്നു കോച്ചിന്. മെൽബണിൽ ബുംറയെറിഞ്ഞത് 53.2 ഓവറാണ്. തന്റെ ടെസ്റ്റ് കരിയറിൽ ഒരു മത്സരത്തിൽ ബുംറ ഏറ്റവും കൂടുതൽ ഓവറുകളെറിഞ്ഞത് അന്നാണ്. സിഡ്നിയിൽ അയാളൊടുക്കം പരിക്കിന്റെ പിടിയിലമർന്ന് മൈതാനം വിടുന്ന കാഴ്ചക്ക് ഗാലറി സാക്ഷിയായി.
ബുംറയില്ലായിരുന്നെങ്കിൽ ബോർഡർ ഗവാസ്കർ ട്രോഫി ഏകപക്ഷീയമായി പോയേനെ എന്ന് അന്ന് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത് പറയുന്നുണ്ട്. കരിയർ സ്റ്റാറ്റ്സുകൾ വച്ച് ക്രിക്കറ്റ് ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനോടാണ് ആദം ഗിൽക്രിസ്റ്റ് ബുംറയെ താരതമ്യം ചെയ്തതത്.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് പരമ്പരകളിലേ ബുംറ പന്തെറിയൂ എന്ന പ്രഖ്യാപനം നേരത്തേ തന്നെ കോച്ച് ഗൗതം ഗംഭീർ നടത്തിക്കഴിഞ്ഞു. എന്നാൽ ബുംറയെ മുഴുവൻ മത്സരങ്ങളിലും കളിപ്പിക്കണമെന്നാണ് സുനിൽ ഗവാസ്കർ കഴിഞ്ഞ ദിവസം പറഞ്ഞത്. അതിന് കാരണമെന്താണെന്ന് പറയേണ്ടതില്ലല്ലോ. അയാളിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്നും വലുതായൊന്നും പ്രതീക്ഷിക്കാനില്ല എന്നത് തന്നെ. ഹെഡിങ്‌ലിയിലെ അവസാന ദിനം ബുംറക്ക് വിക്കറ്റുകളൊന്നുമെടുക്കാനായിരുന്നില്ല. അതേ സമയം നിർണായക വിക്കറ്റുകൾ പോക്കറ്റിലാക്കിയ പ്രസീദ്ധ് കൃഷ്ണയുടേയും ഷർദുൽ താക്കൂറിന്റേയും എക്കോണമികൾ നോക്കൂ. പ്രസീദ് 6.28 എക്കോണമിയിലാണ് പന്തെറിഞ്ഞത് .ഷർദുൽ 5.56 എക്കോണമിയിലും. 15 ഓവർ എറിഞ്ഞ പ്രസീദ് 92 റൺസ് വിട്ട് നൽകിയപ്പോൾ 10 ഓവർ എറിഞ്ഞ ഷർദുൽ 51 റൺസ് വിട്ട് നൽകി. പ്രസീദ്ധിന്റെ എക്കോണമി ക്രിക്കറ്റ് പണ്ഡിറ്റുകളേയും മുൻ താരങ്ങളേയും ചൊടിപ്പിച്ചു. ടി20 യിൽ ജസ്പ്രീത് ബുംറ ഈ എക്കോണമിയിൽ പന്തെറിയുമല്ലോ എന്നാണ് ഇർഫാൻ പത്താൻ ചോദിച്ചത്.
ബുംറയുള്ള രണ്ട് മത്സരങ്ങൾ, ബുംറയില്ലാതെ രണ്ട് മത്സരങ്ങൾ. ഇംഗ്ലീഷ് മണ്ണിൽ ഇനിയെല്ലാ പോരാട്ടങ്ങളും ഇന്ത്യക്ക് നിർണായകമാണ്. ബെഞ്ചിലെ മറ്റ് ബോളിങ് ഓപ്ഷനുകളെ പരീക്ഷിക്കാൻ കോച്ച് ഗൗതം ഗംഭീർ മുതിരുമോ എന്ന് കണ്ടറിയണം. ഹെഡിങ്‌ലിയിലെ അഞ്ച് ദിവസവും കളിക്ക് മുമ്പും സെഷൻ ബ്രേക്കുകളിലുമൊക്കെ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ബോളിങ് കോച്ച് മോർണി മോർക്കലിനൊപ്പമായിരുന്നു. പരമ്പരക്ക് മുമ്പ് നിതീഷിന്റെ ബാറ്റിങ് എബിലിറ്റിയെ കുറിച്ച് നന്നായി അറിയാമെന്നും എന്നാൽ അതിനേക്കാളേറെ പന്ത് കൊണ്ട് അയാളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു മോർക്കലിന്റെ പ്രതികരണം.
ടെസ്റ്റിൽ അരങ്ങേറ്റം കാത്ത് നിൽക്കുന്ന അർഷദീപ് സിങ്ങും മറ്റ് സ്പിൻ ഓപ്ഷനുകളുമൊക്കെ മാറ്റിപ്പരീക്ഷിക്കേണ്ടി വരും ഗംഭീറിന്.
പരിജയ സമ്പത്ത് അധികമില്ലാത്ത കളിക്കാർക്ക് ഒരൽപം കൂടി സമയം നൽകാൻ ദയവ് കാണിക്കമെന്ന് പറയുന്നുണ്ട് ഇന്ത്യൻ കോച്ച്. ഹെഡിങ്ലിയിലെ പരാജയത്തിന് ശേഷം ഗംഭീർ പറഞ്ഞു വച്ചതിങ്ങനെ.
"ഇന്ത്യയുടെ ബോളിങ് അറ്റാക്ക് നോക്കൂ . പലർക്കും അനുഭവ സമ്പത്തിന്റെ അഭാവമുണ്ട്. ഒരാൾ അഞ്ച് മത്സരങ്ങളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞപ്പോൾ ഒരാൾ നാല് മത്സരങ്ങളും മറ്റൊരാൾ രണ്ട് മത്സരങ്ങളും കളിച്ചു. മറ്റൊരാൾ ഇനിയും അരങ്ങേറ്റം കുറിച്ചിട്ട് പോലുമില്ല. അവർക്ക് ഒരൽപ്പം കൂടി സമയം നൽകൂ. തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോൾ തന്നെ അവരെ വിലയിരുത്തുന്നത് എങ്ങനെയാണ്. ബുംറയൂം സിറാജും കഴിഞ്ഞാൽ അനുഭവ സമ്പത്തുള്ള ബോളർമാർ ഇന്ത്യൻ നിരയിൽ കുറവാണ്. അത് കൊണ്ട് പുതുമുഖങ്ങളെ പിന്തുണച്ച് കൊണ്ടിരിക്കുക'