സ്‌പെയിനിന്‍റെ പിള്ളേരെ പൂട്ടിക്കെട്ടിയ കട്ട വില്ലനിസം! റൊണാള്‍ഡോ ഇനിയും തുടരും

ലമീന്‍ യമാലിനെ ചിത്രത്തില്‍ പോലും വരാതെ പോര്‍ച്ചുഗീസ് പ്രതിരോധം നിശബ്ദനാക്കിയപ്പോള്‍ മറുവശത്ത് റൊണാള്‍ഡോ വീണ്ടും പറങ്കിപ്പടയുടെ രക്ഷകനായി അവതരിച്ചു

മനീഷ മണി
1 min read|09 Jun 2025, 05:33 pm
dot image

അയാള്‍ക്കിപ്പോഴും 40ന്റെ ചെറുപ്പമാണ്, അയാള്‍ ഫുട്‌ബോളിന്റെ രാജാവാണ്. CR7 ദ ഗോട്ട്!

തലമുറകളുടെ പോരാട്ടത്തില്‍ 17കാരനായ വണ്ടര്‍ കിഡ് അടക്കം സ്പാനിഷ് പടയുടെ യുവനിരയ്ക്ക് ഒരു 40കാരന്റെ അഴിഞ്ഞാട്ടത്തിന് മുന്നില്‍ നോക്കിനില്‍ക്കേണ്ടി വന്നു. മിന്നും ഫോമിലെത്തിയ ലമീന്‍ യമാലിനെ ചിത്രത്തില്‍ പോലും വരാതെ പോര്‍ച്ചുഗീസ് പ്രതിരോധം നിശബ്ദനാക്കിയപ്പോള്‍ മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും പറങ്കിപ്പടയുടെ രക്ഷകനായി അവതരിച്ചു.

പ്രായത്തെ നിഷ്പ്രഭമാക്കുന്ന ഒരു 40കാരന്റെ ഉജ്ജ്വല പ്രകടനത്തിനാണ് അലയന്‍സ് അരീന സാക്ഷിയായത്. യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിനെതിരായ ഫൈനലില്‍ എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടി റൊണാള്‍ഡോ തന്റെ ബൂട്ടുകൊണ്ട് നല്‍കി. റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്നും സ്‌പെയിനിന്റെ പിള്ളേര്‍ക്കൊപ്പം താരത്തിന് മുട്ടിനില്‍ക്കാന്‍ സാധിക്കില്ലെന്നും വിധിയെഴുതിയവര്‍ക്ക് മുന്നില്‍ പോര്‍ച്ചുഗലിന്റെ ചുവന്ന കുപ്പായത്തില്‍ അയാള്‍ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടു.

രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലാണ് സ്പെയിനെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളച്ചത്. രണ്ടാം പകുതിയില്‍ സ്പാനിഷ് വല കുലുങ്ങുമ്പോള്‍ പേരുകേട്ട സ്പാനിഷ് പ്രതിരോധത്തിന് താന്‍ ഇപ്പോഴും അതീതനാണെന്ന് റൊണാള്‍ഡോ തെളിയിച്ചു. റൊണാള്‍ഡോയെ നിശബ്ദനാക്കി നിര്‍ത്താന്‍ സ്‌പെയ്‌നിന്റെ പ്രതിരോധനിരയ്ക്ക് ഭൂരിഭാഗം സമയത്തും സാധിച്ചിരുന്നു. എന്നാല്‍ 61-ാം മിനിറ്റില്‍ ഗോള്‍ നേടി സ്‌പെയ്‌നിനെ 2-2ന്റെ സമനിലയില്‍ പൂട്ടി കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത് റൊണാള്‍ഡോയാണ്.

88-ാം മിനിറ്റില്‍ പരിക്കേറ്റ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടെങ്കിലും റൊണാള്‍ഡോയുടെ പറങ്കിപ്പട ഷൂട്ടൗട്ടില്‍ വിജയം പിടിച്ചെടുത്തു. റൂബന്‍ നെവെസ് പെനാല്‍റ്റി കിക്ക് വലയിലാക്കിയതോടെ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് കരഞ്ഞ റൊണാള്‍ഡോയെയാണ് പിന്നീട് കണ്ടത്. പോര്‍ച്ചുഗലിനായുള്ള ഈ കിരീട നേട്ടം അയാള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണ് എന്ന് ആ കണ്ണീരില്‍ നിന്ന് വ്യക്തമാണ്.

Ronaldo Injury
റൊണാള്‍ഡോ

പോര്‍ച്ചുഗലിനായി നെവെസ് അവസാനത്തെ പെനാല്‍റ്റി കിക്ക് എടുക്കാന്‍ പോകുന്ന സമയം ആകാംക്ഷ അടക്കാനാവാതെ റൊണാള്‍ഡോ സഹതാരത്തിന്റെ പിന്നില്‍ മുഖം മറച്ചു. നെവെസിന്റെ കിക്ക് വലയിലാവുന്നത് റൊണാള്‍ഡോ കണ്ടോ എന്നത് പോലും വ്യക്തമല്ല. പോര്‍ച്ചുഗല്‍ കിരീടം ഉറപ്പിച്ചതോടെ ഉള്ളിലടക്കിയ എല്ലാ വികാരവും നിറഞ്ഞൊഴുകി റൊണാള്‍ഡോ കുട്ടികളെ പോലെ ഇരുന്ന് കരഞ്ഞു.

രണ്ടാം തവണയും നേഷന്‍സ് ലീഗ് കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായി പോര്‍ച്ചുഗല്‍ മാറുമ്പോള്‍ ആ രണ്ടു തവണയും റൊണാള്‍ഡോയായിരുന്നു കപ്പിത്താന്‍. പരിക്കിന്റെ വേദന സഹിച്ചാണ് സ്‌പെയിനിനെതിരെ ബൂട്ടുകെട്ടിയതെന്ന് പിന്നീട് റൊണാള്‍ഡോ സമ്മതിച്ചു. ഈ കിരീടത്തിന് വേണ്ടി എത്ര വലിയ പരിക്കും താന്‍ കാര്യമാക്കില്ലെന്നും പോര്‍ച്ചുഗലിന് വേണ്ടി വിജയിക്കുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നില്ലെന്നുമാണ് മത്സരശേഷം റൊണാള്‍ഡോയുടെ വാക്കുകള്‍.

പോര്‍ച്ചുഗലെന്നാല്‍ റൊണാള്‍ഡോ മാത്രമാണെന്ന് അടിവരയിട്ടിരിക്കുകയാണ് ഇതിഹാസം. പ്രായം കൂടുന്തോറും വീര്യവും കൂടുന്ന ചുവന്ന വീഞ്ഞുപോലെ, വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കും മുന്നില്‍ CR7 ഇനിയും തുടരും. സ്വപ്നം കണ്ടിരുന്ന രാജ്യത്തിന് പ്രതീക്ഷക്കുമപ്പുറം വിശ്വസിക്കാന്‍ പഠിപ്പിച്ച ഒരു 40 കാരന്റെ ചരിത്രം ഇനിയും തുടരും!

Content Highlights: Cristiano Ronaldo stars as Portugal win 2nd Nations League Title

dot image
To advertise here,contact us
dot image