
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് ക്ലബ് പി എസ് ജി പരിശീലകൻ ലൂയിസ് എന്റിക്വെ. 'പിഎസ്ജി ക്യാംപിലെ എന്റെ ആദ്യ ദിവസം ഞാൻ ഓർക്കുന്നു. ഇന്ന് സംസാരിക്കുന്നതിനേക്കാൾ മോശമായാണ് ഞാൻ അന്ന് ഫ്രഞ്ച് സംസാരിച്ചിരുന്നത്. പക്ഷേ ഒരു പരിശീലകൻ എന്ന നിലയിൽ എന്റെ വലിയ ലക്ഷ്യം കിരീടങ്ങൾ ചുമരിലെ ഷെൽഫിൽ കിരീടങ്ങൾ നിറയ്ക്കുക എന്നതാണെന്ന് അന്ന് ഞാൻ പറഞ്ഞു. ചാംപ്യൻസ് ലീഗ് കിരീടമാണ് പി എസ് ജിക്ക് നേടാൻ ബാക്കിയുണ്ടായിരുന്നത്. ഇപ്പോൾ ആ നേട്ടവും സ്വന്തമാക്കിയിരിക്കുന്നു,' എന്റിക്വെ ചാംപ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ പ്രതികരിച്ചു.
ഒസ്മാൻ ഡെംബെലെയുടെ മികവിനെക്കുറിച്ചും എന്റിക്വെ സംസാരിച്ചു. അവിശ്വസനീയ പ്രകടനമാണ് ഡെംബെലെ പുറത്തെടുത്തതെന്ന് പറഞ്ഞ എന്റിക്വെ, താരം ബലോൻ ദ് ഓർ അർഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ചരിത്രത്തിൽ ആദ്യമായാണ് ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ പി എസ് ജി മുത്തമിടുന്നത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽനടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ പരാജയപ്പെടുത്തിയാണ് പി എസ് ജി ചാംപ്യൻസ് ലീഗിൽ കന്നികിരീടം നേടിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ഫ്രഞ്ച് ക്ലബിന്റെ വിജയം. ചാംപ്യൻസ് ലീഗ് ഫൈനലിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണിത്. ഫൈനലിൽ പി എസ് ജിക്കായി ഡിസൈർ ഡൗ ഇരട്ടഗോൾ നേടി. അഷറഫ് ഹക്കിമി, ക്വിച്ച ഖ്വാരസ്കേലിയ, സെന്നി മയൂലു എന്നിവർ ഓരോ തവണയും വലചലിപ്പിച്ചു.
മത്സരത്തിലുടനീളം പി എസ് ജിയുടെ ആധിപത്യമായിരുന്നു കളത്തിൽ കണ്ടത്. 60 ശതമാനം സമയത്തും പി എസ് ജി താരങ്ങൾ പന്ത് തട്ടി. 23 ഷോട്ടുകളാണ് ഇന്റർ മിലാൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഫ്രഞ്ച് സംഘം തൊടുത്തത്. 12-ാം മിനിറ്റിൽ തന്നെ പി എസ് ജി മത്സരത്തിൽ മുന്നിലെത്തി. അഷറഫ് ഹക്കിമിയാണ് ആദ്യം വലചലിപ്പിച്ചത്. പിന്നാലെ 20-ാം മിനിറ്റിൽ ഡിസൈർ ഡൗവിന്റെ ആദ്യ ഗോൾ പിറന്നു. ആദ്യ പകുതിയിൽ 2-0ത്തിന് പി എസ് ജി മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ ഡിസൈർ ഡൗവിന്റെ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. 73-ാം മിനിറ്റിൽ ക്വിച്ച ഖ്വാരസ്കേലിയയുടെ വകയായിരുന്നു ഗോൾ. ഇന്റർ മിലാന്റെ തോൽവി കൂടുതൽ കനത്തതാക്കി 86-ാം മിനിറ്റിൽ സെന്നി മയൂലുവിന്റെയും ഗോൾ പിറന്നു. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയതോടെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പി എസ് ജി വിജയത്തിലെത്തി.
Content Highlights: PSG Have Achieved Our Ultimate Goal Says Coach Luis Enrique