
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറി ഷെയ്ക്ക് ജസ്സീം. ക്ലബിന്റെ നിലവിലെ ഉടമസ്ഥരായ ഗ്ലേസർസ്, ഷെയ്ക്ക് ജസ്സീം അവതരിപ്പിച്ച ലേലതുക തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ക്ക് ജസ്സീമിന്റെ പിന്മാറ്റം. ക്ലബിന്റെ പൂർണ്ണ ഉടമസ്ഥതയും ഏറ്റെടുക്കാമെന്നായിരുന്നു ഷെയ്ക്ക് ജസ്സീം വാഗ്ദാനം ചെയ്തത്.
🚨 EXCLUSIVE: Sheikh Jassim has presented fully cash bid, clearing all old debt, with zero new debt, for 100% of the Club.
— Fabrizio Romano (@FabrizioRomano) October 14, 2023
Sheikh Jassim’s team decline to comment on this news citing “confidentiality restrictions”, but have confirmed they’ve withdrawn from the process. pic.twitter.com/UBUVDyDVAt
ഖത്തർ കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന ഷെയ്ക്ക് ജസ്സീം ഒരു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ബ്രിട്ടീഷ് കോടീശ്വരനായ ജിം റാറ്റ്ക്ലിഫ് ആയിരുന്നു ഷെയ്ക്ക് ജസ്സീമിന് പ്രധാന എതിരാളി. തുടക്കത്തിൽ കുറച്ച് ഓഹരി മാത്രം വാങ്ങുവാനാണ് റാറ്റ്ക്ലിഫിന്റെ ലക്ഷ്യം. മുഴുവൻ ഓഹരിയും വാങ്ങുന്നതുവരെ ഗ്ലേസർസ് കുടുംബത്തെ യുണൈറ്റഡിന്റെ ചുമതലയിൽ നിർത്താമെന്നും റാറ്റ്ക്ലിഫ് വ്യക്തമാക്കിയിരുന്നു.
2005 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാരാണ് ഗ്ലേസർസ് കുടുംബം. 2003ൽ ആദ്യം രണ്ട് ശതമാനം ഓഹരികൾ ഗ്ലേസർസ് കുടുംബം വാങ്ങിയിരുന്നു. 2022 നവംബറിൽ ആദ്യമായി യുണൈറ്റഡ് വിൽക്കുവാനായി ഗ്ലേസർസ് കുടുംബം തീരുമാനിക്കുകയായിരുന്നു. ഉടമസ്ഥതയിലെ മാറ്റം സംബന്ധിച്ച വാർത്തകൾക്കിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അടുത്ത മത്സരത്തിനായി യുണൈറ്റഡ് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 22ന് ഷെഫീൽഡ് യുണൈറ്റഡിനെതിരായാണ് റെഡ് ഡെവിൾസിന്റെ അടുത്ത മത്സരം.