

ടി20 ലോകകപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ നാളെ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പ് കനത്ത തിരിച്ചടിയാണ് ഓസ്‌ട്രേലിയൻ ടീമിന് ലഭിച്ചിരിക്കുന്നത്. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനെത്തുടർന്ന് പേസർ ജോഷ് ഹേസൽവുഡ് ടൂർണമെന്‍റിൽ നിന്ന് പുറത്തായതാണ് അത്.
സൂപ്പർ താരം പാറ്റ് കമ്മിൻസിന്‍റെ അസാന്നിധ്യത്തിന് പിന്നാലെ ഹേസൽവുഡും പുറത്തായത് ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. സൂപ്പർ 8 ഘട്ടത്തോടെ ഹേസൽവുഡ് ടീമിൽ തിരിച്ചെത്തുമെന്നായിരുന്നു ഓസ്‌ട്രേലിയൻ മാനേജ്‌മെന്‍റ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായതോടെ താരത്തെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
പരിശീലനത്തിനിടെയേറ്റ പുറംവേദനയെത്തുടർന്ന് പാറ്റ് കമ്മിൻസും ടീമിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. 2025-ലെ ആഷസ് പരമ്പര മുതൽ കമ്മിൻസ് പരിക്കിന്‍റെ പിടിയിലാണ്. ടീമിലെ രണ്ട് മുൻനിര പേസർമാരും ഇല്ലാത്തത് ലോകകപ്പ് വേദിയിൽ ഓസ്‌ട്രേലിയയ്ക്ക് വലിയ വെല്ലുവിളിയാകും.
ഓസീസ് പേസ് ത്രയത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
പരിക്കിന്‍റെ ആശങ്കകള്‍ക്കിടയിലും പേസര്‍ നഥാൻ എല്ലിസ്, ടിം ഡേവിഡ്, ആദം സാംപ എന്നിവർ കായികക്ഷമത വീണ്ടെടുത്തത് ഓസീസിന് ആശ്വാസമായി. അടുത്ത ആഴ്ച കൊളംബോയിൽ അയർലൻഡിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ സ്പിന്നർ ആദം സാംപ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights:big setback for Australia After Cummins, hazzlewood is also out with an injury