

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാൾ ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ ഔട്ടായി മടങ്ങിയ രീതി കായികലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സർവീസസിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ ദിനമാണ് നിർഭാഗ്യകരമായ രീതിയിൽ അഭിമന്യൂ ഈശ്വരൻ റണ്ണൗട്ടായത്. സർവീസസിനെതിരായ രഞ്ജി ട്രോഫി ആറാം റൗണ്ട് മത്സരത്തിൻറെ ആദ്യ ദിനം ബാറ്റിങ്ങിനിടെ പന്ത് 'ഡെഡ്' ആയെന്ന് കരുതി വെള്ളം കുടിക്കാനായി ക്രീസ് വിട്ടിറങ്ങിയതായിരുന്നു ബംഗാൾ ക്യാപ്റ്റൻ.
സർവീസസ് താരം ആദിത്യ കുമാർ എറിഞ്ഞ 41-ാം ഓവറിലെ അവസാന പന്ത് സ്‌ട്രൈക്ക് എൻഡിലുണ്ടായിരുന്ന സുദീപ് ചാറ്റർജി് നേരെ ബൗളർക്കു നേരെ അടിച്ചു. റണ്ണിന് സാധ്യതയില്ലാത്തതിനാൽ ഓവർ പൂർത്തിയായെന്ന് കരുതി അഭിമന്യു ഈശ്വരൻ ക്രീസിൽ നിന്നിറങ്ങി ഡ്രിങ്ക്‌സിനായി നടന്നു. എന്നാൽ പന്ത് ബൗളറുടെ കയ്യിൽ തട്ടി നേരെ നോൺ സ്‌ട്രൈക്ക് എൻഡിലുളള സ്റ്റംപിൽ തട്ടി ബെയ്ൽസ് വീഴുകയായിരുന്നു. ഇതോടെ സർവീസസ് താരങ്ങൾ ഔട്ടിനായി അപ്പീൽ ചെയ്തു.
ഓൺഫീൽഡ് അമ്പയർമാർ വിധി തേർഡ് അമ്പയറിന് നൽകുകയും അദ്ദേഹം പരിശോധിച്ചതിന് ശേഷം ഔട്ട് വിധിക്കുകയുമായിരുന്നു.
81 റൺസുമായി തൻറെ 28-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയിലേക്ക് കുതിക്കവെയായിരുന്നു ഈശ്വരന്റെ മണ്ടത്തരം.
ആദ്യ ദിനം കളി അവസാനിച്ചതിന് ശേഷം ഇത് തന്റ ഭാഗത്ത് നിന്നും വന്ന അബദ്ധമാണെന്നും സ്‌പോർട്‌സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് സർവീസസ് ടീം തന്നെ ക്രീസിലേക്ക് തിരിച്ചുവിളിക്കണമായിരുന്നു എന്ന വാദത്തെ അഭിമന്യൂ ഈശ്വരൻ തള്ളിക്കളഞ്ഞു. 'ഇന്നിങ്‌സ് മികച്ച രീതിയിലാണ് പോയിരുന്നത്, എന്നാൽ എൻറെ ഭാഗത്തുനിന്നുണ്ടായ ആ തെറ്റ് എന്നെപ്പോലും അത്ഭുതപ്പെടുത്തി.
സ്‌പോർട്‌സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് എതിർ ടീമിന് എന്നെ തിരിച്ചുവിളിക്കാമായിരുന്നു എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ അതിൻറെ ആവശ്യമില്ലായിരുന്നു. പന്ത് ബൗളർ കയ്യിലൊതുക്കി എന്ന് കരുതി ഞാൻ അറിയാതെ മുന്നോട്ട് നടന്നുപോയതാണ്. അത് പൂർണ്ണമായും തൻറെ തെറ്റാണ്,' ഈശ്വരൻ പറഞ്ഞു.
Content Highlights- Abhimanyu Easwar different Runout in Ranji Trophy