രഞ്ജിയില്‍ ഗില്ലിന് വട്ടപ്പൂജ്യവും സര്‍ഫറാസിന് സെഞ്ച്വറിയും; ഗംഭീര്‍ ഇതൊന്നും കാണുന്നില്ലേയെന്ന് ആരാധകര്‍

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായി നിരാശപ്പെടുത്തിയ ശുഭ്മന്‍ ഗിൽ രഞ്ജി ട്രോഫിയിലും തിളങ്ങാതെ പോയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്

രഞ്ജിയില്‍ ഗില്ലിന് വട്ടപ്പൂജ്യവും സര്‍ഫറാസിന് സെഞ്ച്വറിയും; ഗംഭീര്‍ ഇതൊന്നും കാണുന്നില്ലേയെന്ന് ആരാധകര്‍
dot image

രഞ്ജി ട്രോഫി ക്രിക്കറ്റിലും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി മത്സരത്തില്‍ ഗില്‍ രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെയാണ് പുറത്തായത്. അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങിയ ​ഗില്ലിനെ ഇടം കെെയൻ സ്പിന്നറായ പാർത്ത് ഭട്ടാണ് പുറത്താക്കിയത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായി നിരാശപ്പെടുത്തിയ ശുഭ്മന്‍ ഗിൽ രഞ്ജി ട്രോഫിയിലും തിളങ്ങാതെ പോയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

​ഗിൽ പുറത്തായ അതേദിവസം തന്നെയാണ് മുംബൈ താരം സർഫറാസ് ഖാൻ രഞ്ജിയിൽ അപരാജിത സെഞ്ച്വറി നേടിയത്. ഹൈദരാബാദിനെതിരായ രഞ്ജി മത്സരത്തിന്റെ ഒന്നാം ദിനം 164 പന്തിൽ 142 റൺസെടുത്ത് സർഫറാസ് പുറത്താകാതെ നിൽക്കുകയാണ്. ഇന്ത്യൻ ടീമിൽ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുമ്പോഴും സർഫറാസ് രഞ്ജി ട്രോഫി ടൂർണമെന്റിൽ വെടിക്കെട്ട് ബാറ്റിങ് തുടരുകയാണ്.

ഈ സാഹചര്യത്തിൽ‌ ​ഗില്ലിന്റെ ടീമിലെ സാന്നിധ്യവും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്ന സർഫറാസിനെ ടീമിൽ നിന്ന് നിരന്തരം ഒഴിവാക്കുകയാണ്. അതേസമയം ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഒരുപോലെ പരാജയം തുടരുന്ന ​ഗില്ലിനെ പിന്തുണയ്ക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ‌ ആരാധകർ കടുത്ത വിമർ‌ശനങ്ങളാണ് ഉന്നയിക്കുന്നത്.

ഹൈദരാബാദിനെതിരെ കേവലം 65 പന്തിൽ അർധ സെഞ്ച്വറി തികച്ച സർഫറാസ് വൈകാതെ തന്നെ തന്‍റെ 17-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയും പൂർത്തിയാക്കി. 129 പന്തുകളിൽ നിന്നായിരുന്നു സർഫറാസ് മൂന്നക്കം തൊട്ടത്. അവസാനത്തെ ഏഴ് മത്സരങ്ങളിൽ നിന്നായി 66 ശരാശരിയിൽ 329 റൺസാണ് സർഫറാസ് അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയിൽ 157 റൺസ് എന്ന റെക്കോർഡ് സ്കോർ ഉൾപ്പെടെ 303 റൺസും സർഫറാസ് നേടിയിരുന്നു.

​Content Highlights: Ranji Trophy: Shubman Gill out for duck as Sarfaraz Khan smashes Another Century, fans reacts

dot image
To advertise here,contact us
dot image