

ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 201 റണ്‍സിന് ഓള്‍ഔട്ടാക്കി ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെടുത്തിരിക്കുകയാണ്. നിലവില്‍ 314 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. 13 റണ്‍സുമായി റയാന് റിക്ലത്തണും 12 റണ്‍സെടുത്ത് ഐഡന്‍ മാര്‍ക്രവുമാണ് ക്രീസില്‍.
ഗുവാഹത്തിയിലെ ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489 റൺസിനെതിരെ 201 റൺസിന് ഇന്ത്യ ഓൾഔട്ടാവുകയായിരുന്നു. ഇതോടെ 288 റൺസിന്റെ വമ്പൻ ലീഡുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിനിറങ്ങിയത്. ആറ് വിക്കറ്റ് നേടിയ മാർക്കോ യാൻസൻ, മൂന്ന് വിക്കറ്റ് നേടിയ സൈമൺ ഹാർമർ എന്നിവരാണ് ഇന്ത്യയെ തകർത്തത്. 58 റൺസ് നേടിയ യശ്വസി ജയ്സ്വാൾ, 48 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ എന്നിവർ മാത്രമാണ് തിളങ്ങിയത്. മറ്റെല്ലാവരും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്സ് ടോട്ടലാണ് സ്വന്തമാക്കിയത്. 151.1 ഓവറിൽ 489 റൺസാണ് സന്ദർശകർ നേടിയത്. സെനുരാൻ മുത്തുസ്വാമിയുടെ (109) സെഞ്ച്വറിയും, മാർക്കോ യാൻസന്റെ (93) തകർപ്പന്‍ ഇന്നിങ്സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്.
206 പന്തിൽ 10 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെയാണ് സെനുരാൻ മുത്തുസാമി 109 റൺസ് നേടിയത്. 91 പന്തിൽ 6 ഫോറുകളും 7 സിക്സറുകളും ഉൾപ്പെടെ 93 റൺസ് നേടിയ മാർക്കോ യാൻസൺ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ അതിവേഗം റൺസ് കൂട്ടിച്ചേർക്കാൻ യാൻസന് സാധിച്ചു. കൈൽ വെറെയ്ൻ (45), ഏയ്ഡൻ മർക്രം (38), ട്രിസ്റ്റൻ സ്റ്റബ്സ് (49) എന്നിവരും മികച്ച സംഭാവനകൾ നൽകി.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 30 ഓവറുകളിലായി 115 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടിത്തിളങ്ങി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 2 വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.
Content Highlights: IND vs SA 2nd Test Day 3: South Africa take lead to 314 after India's batting collapse