

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഏറെക്കുറെ തീരുമാനിച്ചെന്ന് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. എങ്കിലും നാളെ രാവിലെ പിച്ച് പരിശോധിച്ചതിന് ശേഷം മാത്രമെ അന്തിമ ഇലവനെ പ്രഖ്യാപിക്കൂ. ഒരു സ്പിന്നറെ ഉൾപ്പെടുത്തണോ അതോ അധികമായി ഒരു ഫാസ്റ്റ് ബൗളറെ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ ആശയകുഴപ്പമുണ്ടെന്നും ഗിൽ പ്രതികരിച്ചു.
'എല്ലാ വർഷവും നവംബർ മാസത്തിലെ കാലാവസ്ഥയിൽ ക്രിക്കറ്റ് ടീമിൽ ഒരു സ്പിന്നറെ ഇറക്കണോ അതോ അധിക പേസറെ ഇറക്കണോയെന്ന കാര്യത്തിൽ സംശയമുണ്ടാവും. അതുകൊണ്ടാണ് നാളെ പിച്ച് പരിശോധിച്ച ശേഷം അന്തിമ ഇലവനെ പ്രഖ്യാപിക്കാമെന്ന് കരുതുന്നത്. ഇന്നലത്തെ സാഹചര്യമല്ല ഇന്ന് ഗ്രൗണ്ടിലുള്ളത്. നാളെയും പിച്ചിലെ സാഹചര്യങ്ങൾ മാറാൻ സാധ്യതയുണ്ട്. അത് പരിശോധിച്ച ശേഷമാവും അന്തിമ ഇലവനെ പ്രഖ്യാപിക്കുക.' ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ശുഭ്മൻ ഗിൽ പ്രതികരിച്ചു.
'അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ പോലുള്ള ബൗളിങ് ഓൾറൗണ്ടർമാർ ഇന്ത്യൻ ടീമിലുണ്ട്. അത് വലിയ ഭാഗ്യമാണ്. ഈ താരങ്ങളുടെ ബൗളിങ് ബാറ്റിങ് റെക്കോർഡുകൾ മികച്ചതാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ. തീർച്ചയായും ഇതൊരു ആവശേകരമായ ടെസ്റ്റ് മത്സരമായിരിക്കും,' ഗിൽ വ്യക്തമാക്കി.
നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് തുടങ്ങുക. പിന്നാലെ നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കും. ഇതാദ്യമായാണ് ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
Content Highlights: Playing XI for first Test almost decided, confusion on one point: Shubman Gill