

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ടി20യില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് പരമ്പര 3-0ത്തിനു പിടിച്ചെടുത്തത്. ഇതോടെ ഏകദിന പരമ്പര തോല്‍വിയ്ക്ക് കണക്കുതീർക്കാനും വിൻഡീസിന് സാധിച്ചു. ഏകദിന പരമ്പര വിൻഡീസ് 2-1നു അടിയറവ് വെച്ചിരുന്നു.
മൂന്നാം ടി20യിൽ വിൻഡീസിന് വേണ്ടി റൊമാരിയോ ഷെഫേര്‍ഡ് ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 151 റണ്‍സിന് ഓള്‍ ഔട്ടായി. വിന്‍ഡീസ് വെറും 16.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്ത് വിജയം പിടിച്ചു.
ബംഗ്ലാദേശ് ബാറ്റ് ചെയ്തപ്പോള്‍ മത്സരത്തിന്റെ 17ാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റെടുത്ത റൊമാരിയോ ഷെഫേര്‍ഡ് പിന്നീട് 20ാം ഓവര്‍ എറിയാനെത്തി ആദ്യ രണ്ട് പന്തുകളില്‍ കൂടി വിക്കറ്റെടുത്താണ് ഹാട്രിക്ക് പൂർത്തിയാക്കിയത്.
മറുപടി ബാറ്റിങ്ങിൽ അര്‍ധ സെഞ്ച്വറികള്‍ നേടിയയ ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സ്, അഖീം അഗുസ്റ്റ എന്നിവരുടെ ബാറ്റിങ് മികവിലാണ് വിന്‍ഡീസ് ജയം സ്വന്തമാക്കിയത്. അഖീം 25 പന്തില്‍ 5 സിക്‌സും ഒരു ഫോറും സഹിതം 50 റണ്‍സ് കണ്ടെത്തി. റോസ്റ്റന്‍ ചെയ്‌സും 50 റണ്‍സാണ് സ്വന്തമാക്കിയത്. താരം 5 ഫോറും ഒരു സിക്‌സറും അടിച്ചെടുത്തു. 23 പന്തില്‍ 34 റണ്‍സെടുത്ത ഓപ്പണര്‍ അമിര്‍ ജാന്‍ഗൂവാണ് തിളങ്ങിയ മറ്റൊരു താരം. 5 ഫോറും ഒരു സിക്‌സുമാണ് അമിറിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
Content Highlights: BAN vs WI: west indies clean sweep over bangladesh t20i series