
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിനെതിരെ നടപടിക്ക് സാധ്യത. ബോളിന്റെ ഷേപ്പ് മാറിയതിനാൽ മറ്റൊരു ബോൾ നൽകണമെന്നായിരുന്നു മത്സരത്തിനിടെ റിഷഭ് പന്തിന്റെ ആവശ്യം. എന്നാൽ ബോൾ പരിശോധിച്ച അംപയർ പോൾ റീഫൽ ബോൾ മാറി നൽകാൻ തയ്യാറായില്ല. ഇതോടെയാണ് റിഷഭ് പ്രകോപിതനായത്. പിന്നാലെ റിഷഭ് ഗ്രൗണ്ടിലേക്ക് പന്ത് വലിച്ചെറിയുകയും ചെയ്തു.
ഐസിസി പെരുമാറ്റച്ചട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്നതോ അതൃപ്തി പ്രകടിപ്പിക്കുന്നതോ ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റമായി കണക്കാക്കും. സമാനമായി ബോൾ അംപയറുടെ അടുത്തേക്ക് വലിച്ചെറിയുന്നതും ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റത്തിന്‍റെ പരിധിയിപ്പെടും. എങ്കിലും ഇക്കാര്യത്തിൽ അച്ചടക്ക നടപടി ആവശ്യമുണ്ടോ എന്നത് മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് തീരുമാനമുണ്ടാകുക.
അതിനിടെ റിഷഭ് പന്തിന്‍റെ ആവശ്യത്തിന് ശേഷം അംപയര്‍ സംഘം പിന്നീട് എല്ലാ ഓവറുകളിലും ബോൾ പരിശോധിച്ചിരുന്നു. 61-ാം ഓവറിലാണ് ഇന്ത്യ ബോൾ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒടുവിൽ 74 ഓവറിന് ശേഷമാണ് അംപയർ സംഘം സമാന രീതിയിലുള്ള പന്ത് ഇന്ത്യയ്ക്ക് മാറ്റി നൽകിയത്.
Content Highlights: Rishabh Pant might face ICC action after heated clash over ball change