'കിരീടത്തിനായി കോഹ്‌ലി 18 വര്‍ഷമാണ് കാത്തുനിന്നത് എന്നാല്‍ സച്ചിനോ?'; താരതമ്യം ചെയ്ത് സെവാഗ്

ഐപിഎല്‍ കിരീട നേട്ടത്തിന് ശേഷം വിരാട് കോഹ്‌ലിയുടെയും സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും കാത്തിരിപ്പിനെ താരതമ്യം ചെയ്ത് വീരേന്ദര്‍ സെവാഗ്.

dot image

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ കലാശപ്പോരില്‍ വിജയം കൈവരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടിയിരുന്നു. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിരാട് കോഹ്‌ലിക്കും ആര്‍സിബിക്കും ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചത്. പഞ്ചാബ് കിങ്‌സിനെയായിരുന്നു ഫൈനലില്‍ വിരാട് കോഹ്ലിയും കൂട്ടരും തോല്‍പ്പിച്ചത്.

ഐപിഎല്‍ കിരീട നേട്ടത്തിന് ശേഷം വിരാട് കോഹ്ലിയുടെയും സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും കാത്തിരിപ്പിനെ താരതമ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ വീരേന്ദര്‍ സെവാഗ്. സച്ചിന്‍ വിരാടിനേക്കാള്‍ കൂടുതല്‍ ലോകകപ്പിനായി കാത്തിരുന്നിട്ടുണ്ടെന്ന് പറയുകയാണ് സെവാഗ്. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്ലി ട്രോഫി നേടിയതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സെവാഗ്.

'കപ്പ് നേടാനുള്ള കോഹ്ലിയുടെ കാത്തിരിപ്പ് 18 വര്‍ഷമേ ആയിട്ടുള്ളൂ. 1989 മുതല്‍ 2011 വരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാത്തിരുന്നു. എന്നിട്ടും സച്ചിന്‍ ഒരിക്കലും പോലും പ്രതീക്ഷ കൈവിട്ടില്ല. അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഒരു ലോകകപ്പ് ട്രോഫി കയ്യില്‍ പിടിച്ചുകൊണ്ട് മാത്രമേ പിന്മാറൂ എന്ന്,' സെവാഗ് ക്രിക്ക്ബസിനോട് സംസാരിക്കവെ പറഞ്ഞു.

വിരാടും അത് തന്നെയാണ് ചെയ്തതെന്നും ഇനി സമാധാനത്തോടെ ക്രിക്കറ്റ് കളിക്കാമെന്നും സെവാഗ് പറഞ്ഞു. 'വിരാട് കോഹ്ലിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായിരിക്കും. വിരാടിന് എപ്പോള്‍ വേണമെങ്കിലും വിരമിക്കാം. ആ തീരുമാനം എടുക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് സന്തോഷത്തോടെ കളിക്കുന്നത് നിര്‍ത്താം. ഒരു കളിക്കാരന്‍ ട്രോഫി നേടാനാണ് കളിക്കുന്നത്. പണം വരുന്നു, പോകുന്നു, പക്ഷേ ട്രോഫികള്‍ നേടുന്നത് എളുപ്പമല്ല. കോഹ്ലി അവര്‍ക്ക് വേണ്ടി മികച്ച രീതിയില്‍ കളിച്ചിട്ടുണ്ട്,' സെവാഗ് കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 190 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 184 ല്‍ അവസാനിച്ചു. 6 റണ്‍സിനാണ് ആര്‍സിബിയുടെ വിജയം. 30 പന്തില്‍ 61 റണ്‍സ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇന്‍ഗ്ലിസ് 39 റണ്‍സും പ്രഭ്‌സിമ്രാന്‍ 26 റണ്‍സും പ്രിയാന്‍ഷ് ആര്യ 24 റണ്‍സും നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. ബെംഗളൂരുവിനായി ക്രുനാല്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ടാണ് ആര്‍സിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തില്‍ 43 റണ്‍സ് നേടിയ കോഹ്ലി, 26 റണ്‍സുമായി രജത് പാട്ടീദാര്‍, 24 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ , 24 റണ്‍സുമായി ജിതേഷ് ശര്‍മ, 25 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

Content Highlights:Virender Sehwag compares waiting of Sachin an dVirat kohli for a trophy

dot image
To advertise here,contact us
dot image