
ഐപിഎൽ കിരീടജേതാക്കളായതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ഇതിഹാസ താരം വിരാട് കോഹ്‍ലി. 'ഈ വിജയം ടീമിനെ എത്ര വലുതാണോ അത്രത്തോളം ആരാധകർക്ക് വേണ്ടികൂടിയാണ്. നീണ്ട 18 വർഷം ഈ വിജയത്തിനായി കാത്തിരുന്നു. എന്റെ യുവത്വവും കരിയറിലെ മികച്ച സമയവും ഇപ്പോൾ അനുഭവസമ്പത്തും ഞാൻ ആർസിബിക്കായി നൽകി. ഓരോ സീസണിലും കിരീടവിജയത്തിനായി ഞാൻ ശ്രമിച്ചിരുന്നു. പരമാവധി ശ്രമിച്ചു. ഒടുവിൽ ആ നിമിഷം വന്നെത്തിയിരിക്കുന്നു. ഇത് അവിശ്വസനീയമായ ഒരു അനുഭവമാണ്. ഈ ദിവസം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവസാനത്തെ പന്ത് എറിഞ്ഞയുടൻ ഞാൻ വികാരഭരിതനായി. ഞാൻ പറഞ്ഞതുപോലെ ഈ ടീമിനായി എന്റെ കഴിവുകൾ പൂർണമായി ഞാൻ നൽകിയിട്ടുണ്ട്. കാത്തിരിപ്പിനൊടുവിൽ ഐപിഎൽ നേടുന്നത് ഏറെ സന്തോഷമാണ്.' മത്സരത്തിന് ശേഷം വിരാട് കോഹ്‍ലി പ്രതികരിച്ചു.
'എന്റെ കരിയറിൽ ഈ ട്രോഫിയുടെ സ്ഥാനം എവിടെയാണെന്ന് ചോദിച്ചാൽ, സത്യം പറഞ്ഞാൽ, ഏറ്റവും ഉയർന്ന സ്ഥാനത്താണ്. കഴിഞ്ഞ 18 വർഷമായി എന്റെ എല്ലാ കഴിവുകളും ഞാൻ ഈ ടീമിന് വേണ്ടി നൽകിയിട്ടുണ്ട്. എന്ത് പ്രതിസന്ധി വന്നാലും ഞാൻ ഈ ടീമിനോട് വിശ്വസ്തനായി നിന്നു. ചില സമയങ്ങളിൽ മറ്റൊന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഈ ടീമിനൊപ്പം ഞാൻ ഉറച്ചുനിന്നു. ഞാൻ അവർക്ക് പിന്നിൽ നിന്നു. ആർ സി ബി എനിക്കും പിന്തുണ നൽകി. ആർസിബിക്കൊപ്പം ഐപിഎൽ കിരീടം നേടണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു. മറ്റാരോടൊപ്പം നേടുന്നതിനേക്കാൾ ഇത് വളരെ സവിശേഷമാണ്. കാരണം എന്റെ ഹൃദയം ബെംഗളൂരുവിനൊപ്പമാണ്. എന്റെ ആത്മാവും ബെംഗളൂരുവിനൊപ്പമാണ്. ഞാൻ ഐപിഎൽ കളിക്കുന്ന അവസാന ദിവസം വരെയും ഈ ടീമിന് വേണ്ടിയേ കളിക്കൂ.' കോഹ്‍ലി കൂട്ടിച്ചേർത്തു.
എബി ഡിവില്ലിയേഴ്‌സ് ആർസിബിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അവിശ്വസനീയമാവിധം വലുതാണ്. മത്സരത്തിന് മുമ്പ് തന്നെ ഞാൻ ഡിവില്ലിയേഴ്സിനോട് പറഞ്ഞിരുന്നു. ഈ വിജയം ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കുമുള്ളതാണ്. ഈ രാത്രിയിൽ ആർസിബി ഐപിഎൽ കിരീടം ഉയർത്തുമ്പോൾ ഡിവില്ലിയേഴ്സ് ഇവിടെ ഉണ്ടാകണമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഞങ്ങളോടൊപ്പം ആഘോഷിക്കണം. കോഹ്‍ലി പറഞ്ഞു.
നാല് വർഷം മുൻപാണ് ഡിവില്ലിയേഴ്സ് ആർസിബിയിൽ നിന്ന് വിരമിച്ചത്. ഇപ്പോഴും ആർസിബിക്കായി ഏറ്റവും അധികം മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളെന്ന നേട്ടം ഇപ്പോഴും ഡിവില്ലിയേഴ്സിന്റെ പേരിലാണ്. ആ നേട്ടം ഐപിഎല്ലിലും ആർസിബിയും പിന്നെ വിരാട് കോഹ്‍ലിയെന്ന വ്യക്തിയിലും ഡിവില്ലിയേഴ്സ് ഉണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ ജനങ്ങൾക്കും ആർസിബി ആരാധകർക്കും ഡിവില്ലിയേഴ്സ് എന്ന വ്യക്തി ആരാണെന്ന് വിവരിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് ഈ രാത്രിയിൽ ഐപിഎൽ കപ്പ് ഉയർത്താൻ ഡിവില്ലിയേഴ്സും ക്രിസ് ഗെയ്ലും അർഹരാണ്. കോഹ്‍ലി വ്യക്തമാക്കി.
Content Highlights: Virat Kohli emmotionaly describes the bond between RCB and him