
ഇത് കാലം എഴുതിവെച്ച തിരക്കഥയാണ്. ഐപിഎല്ലിന്റെ 18-ാം പതിപ്പിൽ 18-ാം നമ്പറുകാരൻ കിരീടം ഉയർത്തണമെന്നത്. ആ കഥയുടെ ക്ലൈമാക്സിലേക്ക് കടന്നു. മത്സരവിധി നിർണയിക്കപ്പെട്ടു കഴിഞ്ഞു. ഏതാനും പന്തുകൾ എറിയുവാൻ ബാക്കിയുണ്ട്. ബൗണ്ടറി ലൈനിനരുകിൽ ആ 18-ാം നമ്പറുകാരൻ ഒന്ന് നെടുവീർപ്പെട്ടു. ആ നിമിഷം സത്യമെന്ന് തിരിച്ചറിയാൻ അയാൾ ഒരൽപ്പം സമയമെടുത്തു.
നീണ്ട 18 വർഷങ്ങൾ വേണ്ടി വന്നു. വിരാട് കോഹ്‍ലിക്ക് ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ. അവസാന പന്തും പൂർത്തിയായി. വികാരഭരിതനായി കിങ് കോഹ്‍ലി ഗ്രൗണ്ടിൽ മുട്ടുകുത്തി. വലിയൊരു ആശ്വാസമായിരുന്നു അത്. തന്റെ യൗവനം, കരിയറിലെ മികച്ച സമയം, ഒടുവിൽ അനുഭവ സമ്പത്ത്, എല്ലാമെല്ലം നൽകിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിന്റെ രാജക്കന്മാരായിരിക്കുന്നു. രാജകിരീടം, രാജാവിന്റെ നിയോഗം. അത് സംഭവിച്ച ദിവസമാണിത്.
18 വർഷങ്ങൾക്ക് മുമ്പ് ബെംഗളൂരുവിന് അനുവദിക്കപ്പെട്ട ഒരു ടി20 ലീഗിലെ ഫ്രാഞ്ചൈസി. അവിടെ നിന്നാണ് ആർസിബി ലോകക്രിക്കറ്റിന്റെ വികാരമായി മാറിയത്. അതിന് നിയോഗമായത് ഒരു താരത്തിന്റെ ജീവിതമാണ്.
അന്ന് അണ്ടർ 19 ലോകകിരീടം വിജയിച്ച ഇന്ത്യൻ ടീമിലെ താരങ്ങളെ ഐപിഎൽ ടീമുകൾ സ്വന്തമാക്കി. ഡൽഹിക്കാരനും അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായകനുമായിരുന്നു വിരാട് കോഹ്‍ലി. പക്ഷേ ഇടംകയ്യൻ പേസർ പ്രദീപ് സാങ്‍വാനെ സ്വന്തമാക്കാനായിരുന്നു ഡൽഹി ഡെയർഡെവിൾസ് തീരുമാനിച്ചത് സൗരഭ് തിവാരി മുംബൈ ഇന്ത്യൻസിലും രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലുമെത്തി. വിരാട് കോഹ്‍ലിയെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. ഒരുപക്ഷേ അന്ന് ലോകം കരുതിയിരുന്നില്ല ഒരു ടീമും താരവും തമ്മിലുള്ള അവസാനമില്ലാത്ത കഥയുടെ തുടക്കമാകുക ആണെന്ന്.
വർഷങ്ങൾ പലത് കടന്നുപോയി. ക്രിസ് ഗെയ്ലും എ ബി ഡിവില്ലിയേഴ്സും ആർസിബിയുടെ കഥയിലേക്ക് കടന്നുവന്നു. അവർ ഒന്നിച്ച് പോരാട്ടം തുടർന്നു. പക്ഷേ കനകകിരീടം കൈയ്യിലെടുക്കുവാൻ കാലമിത്രയും കഴിഞ്ഞില്ല. ആർസിബി കോഹ്‍ലിയെയോ, കോഹ്‍ലി ആർസിബിയെയോ കൈവിട്ടില്ല. അവർ ഒന്നിച്ച് യാത്ര തുടർന്നു.
ഒടുവിൽ കാലത്തിന്റെ തിരക്കഥ പൂർത്തിയാകുന്ന ദിവസം വന്നെത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർസിബി ആദ്യം ബാറ്റിങ്ങിനെത്തി. എതിരാളികളെ കൃത്യമായി പഠിച്ച് ശ്രേയസ് അയ്യർ പദ്ധതികളിട്ടു. പഞ്ചാബ് കിങ്സ് ശ്രേയസിന്റെ പ്ലാനുകൾ നടപ്പിലാക്കി. കീഴടങ്ങാൻ തയ്യാറാവാതെ, ആർസിബി ബാറ്റർമാർ നല്ല പോരാട്ടം നടത്തി. അധ്വാനിച്ച് ജയിക്കേണ്ട ലക്ഷ്യം ആർസിബി പഞ്ചാബിന് മുന്നിൽ വെച്ചു. ആറ് റൺസ് അകലെയെത്താനെ ആ പോരാട്ടത്തിൽ പഞ്ചാബിന്റെ രാജാക്കന്മാർക്ക് കഴിഞ്ഞുള്ളു. അങ്ങനെയാണ് സംഭവിക്കേണ്ടത്. ഇത് ആർസിബിക്കായി കാലം കരുതിവെച്ച സമയമാണ്. രാജാവിന് കാലത്തിന്റെ നീതി ലഭിച്ചിരിക്കുന്നു. പഞ്ചാബിന് തല ഉയർത്തി മടങ്ങാം. നിങ്ങളുടെ പോരാട്ടം ക്രിക്കറ്റ് ലോകത്തിന് എന്നും അഭിമാനമാണ്.
Content Highlights: Finally, Virat Kohli lifts the first ever IPL