
ഇന്ത്യ- പാകിസ്താൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ പാകിസ്താൻ സൂപ്പർ ലീഗ് പോരാട്ടം നിർത്തി വെച്ചിരുന്നു. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചെങ്കിലും യു എ ഇ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കിട്ടാതെയായതോടെ പിന്നീട് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു.
ശേഷം പിഎസ്എല്ലിനായി പാകിസ്ഥാനിലെത്തിയ വിദേശ താരങ്ങളെ പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ സ്വദേശത്തേക്ക് മടക്കി അയച്ചു. വിദേശ താരങ്ങളെ ദുബായിൽ എത്തിച്ചാണ് അതതു രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയത്. പാകിസ്ഥാനിലെ നുർഖാൻ വ്യോമതാവളത്തിൽ നിന്നാണ് വിദേശ താരങ്ങൾ ദുബായിലേക്ക് പറന്നത്. കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഇവിടെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകളും വന്നിരുന്നു. ലഗേജുകളെല്ലാം പാകിസ്ഥാനിൽ ഉപേക്ഷിച്ചാണ് താരങ്ങൾ രാജ്യം വിട്ടതെന്നു റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ദിവസം റാവൽപിണ്ടി സ്റ്റേഡിയത്തിനു നേരെ ഇന്ത്യയുടെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തിനു കേടുപാടും സംഭവിച്ചു. പിന്നാലെയാണ് പിഎസ്എൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിയത്. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴായിരുന്നു സ്റ്റേഡിയത്തിൽ ഡ്രോൺ പതിച്ചത്.
Content Highlights: pakistan super league foreign players risky depart to dubai