
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ. 'അവസാന പന്തുവരെ നീണ്ട പോരാട്ടത്തിലാണ് ഗുജറാത്തിനോട് മുംബൈ പരാജയപ്പെട്ടത്. മത്സരത്തിൽ ഇരുടീമുകൾക്കും നിരവധി തെറ്റുകൾ പറ്റി. എന്നാൽ മുംബൈ ഇന്ത്യൻസിന് കൂടുതൽ പിഴവുകൾ സംഭവിച്ചു.' മഹേല ജയവർധനെ പ്രതികരിച്ചു.
'ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 30 റൺസോളം കുറവാണ് നേടിയത്. എങ്കിലും മുംബൈയുടെ ബൗളർമാർ നന്നായി പന്തെറിഞ്ഞു. മുംബൈയുടെ ഫീൽഡിങ്ങും നന്നായിരുന്നു. മുംബൈ താരങ്ങളുടെ മികച്ച പോരാട്ടം നല്ല സൂചനയാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും പ്ലേ ഓഫായി കണ്ട് മത്സരിക്കും,' ജയവർധനെ കൂട്ടിച്ചേർത്തു.
അവസാന ഓവർ ദീപക് ചഹറിന് നൽകിയതിനെക്കുറിച്ചും ജയവർധനെ സംസാരിച്ചു. 'വിൽ ജാക്സ്, കരൺ ശർമ അല്ലെങ്കിൽ ഓവറുകൾ ബാക്കിയുണ്ടായിരുന്ന ആരെ കൊണ്ടും പന്തെറിയിക്കാമായിരുന്നു, പക്ഷേ ദീപക് ചഹർ ആദ്യത്തെ മത്സരങ്ങളിൽ അവസാന ഓവറുകൾ നന്നായി പന്തെറിഞ്ഞതാണ്. എന്നാൽ ഇത്തവണ ദീപക് ചഹറിന് നന്നായി പന്തെറിയാൻ കഴിഞ്ഞില്ല. മത്സരം കൈവിട്ടതിൽ നിരാശയുണ്ട്,' മഹേല വ്യക്തമാക്കി.
മുംബൈ ഇന്ത്യൻസിനെതിരെ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മഴയെത്തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.
Content Highlights: Mahela Jayawardene on MI’s loss vs GT