
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനം. ഏഷ്യൻ കായിക മാമാങ്കത്തിന്റെ നാലാം ദിനം ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടിയെടുത്തത് ആറ് മെഡലുകളാണ്. സെയിൽസിലും ഷൂട്ടിങ്ങിലുമാണ് ഒടുവിൽ ഇന്ത്യ മെഡൽ നേട്ടം ആഘോഷിച്ചത്. സ്കീറ്റിൽ ഇന്ത്യയുടെ പുരുഷ ടീമാണ് വെങ്കലനേട്ടം സ്വന്തമാക്കിയത്. അംഗദ് വീർ സിംഗ് ബജ്‌വ, ഗുർജോത് ഖംഗുര, അനന്ത് ജീത് സിംഗ് നരുക്ക എന്നിവരുടെ ടീമാണ് രാജ്യത്തിന് അഭിമാനമായത്.
355 പോയിന്റ് നേടിയാണ് ഇന്ത്യൻ താരങ്ങൾ സ്കീറ്റിൽ വെങ്കല മെഡലണിഞ്ഞത്. പുരുഷന്മാരുടെ സ്കീറ്റ് വ്യക്തിഗത ഇനത്തിൽ അനന്ത് ജീത് സിംഗ് നരുക്ക ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. സെയിലിങ്ങിൽ ഇന്ത്യയുടെ വിഷ്ണു ശരവണനാണ് വെങ്കലം നേടിയ മറ്റൊരു താരം. കൊറിയൻ താരത്തെ ഒരു പോയിന്റ് പിന്നിലാക്കിയാണ് വിഷ്ണുവിന്റെ നേട്ടം. എന്നാൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ നേത്ര കുമന പരാജയപ്പെട്ടു.
ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനം ഇന്ത്യ ഇതുവരെ ആറ് മെഡൽ നേടിക്കഴിഞ്ഞു. രണ്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ ഇന്നത്തെ നേട്ടം. ആകെ ഇന്ത്യയ്ക്ക് 20 മെഡലുകളായി. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവുമടക്കം ഇന്ത്യ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്താണ്.