മുംബൈ ഇന്ത്യന്‍സ് നായകനായി ഹാര്‍ദ്ദിക്ക് പാണ്ഡ്യ ആദ്യ മത്സരം പൂര്‍ത്തിയാക്കി. വരാനിരിക്കുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയെന്ന് ഹാര്‍ദ്ദിക്ക് ആദ്യ മത്സരത്തില്‍ തന്നെ മനസിലാക്കിയിട്ടുണ്ടാവും. മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. അനുഭവ സമ്പത്തും ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റുമായ ജസ്പ്രിത് ബുംറയെ മാറ്റി നിര്‍ത്തി. പകരം ഹാര്‍ദ്ദിക്ക് നേരിട്ടെത്തി ആദ്യ ഓവര്‍ എറിഞ്ഞു. ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹയും ശുഭ്മന്‍ ഗില്ലും അനായാസം മികച്ച തുടക്കം നല്‍കി.
നാലാം ഓവറില്‍ ബുംറ വന്നപ്പോള്‍ സാഹ വീണു. ലൂക്ക് വുഡിനെ പവര്‍പ്ലേയില്‍ ഉപയോഗിക്കാതിരുന്നതും തിരിച്ചടിയായി. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് ആദ്യ ഓവർ എറിയാൻ ലൂക്ക് വുഡ് എത്തിയത്. ആറ് റൺസ് മാത്രം വിട്ടുകൊടുത്തു. എന്നാൽ ലൂക്ക് വുഡിന് രണ്ടാം ഓവർ ലഭിച്ചത് മത്സരത്തിന്റെ 18-ാം ഓവറിലാണ്. 18 റൺസ് വുഡിന്റെ ഓവറിൽ ഗുജറാത്ത് അടിച്ചെടുത്തു.
നായകസ്ഥാനത്ത് നിന്നിറങ്ങിയ രോഹിത് ശർമ്മ 30 യാര്‍ഡ്‌സ് സര്‍ക്കിളില്‍ നിന്ന് പുറത്തേയ്ക്കു പോയി. രോഹിതിനോട് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യാന്‍ ഹാര്‍ദ്ദിക്ക് ആജ്ഞാപിച്ചു. മിഡ് വിക്കറ്റിലും സ്ലിപ്പിലുമായി രോഹിതിന്റെ ഫീൽഡിംഗ് പൊസിഷൻ മാറിക്കൊണ്ടിരുന്നു. നായകനായ ഹാർദ്ദിക്ക് കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടെന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. സീനിയർ താരത്തോട് മര്യാദകേട് കാണിച്ചതിൽ ആരാധകർ രോക്ഷം പൂണ്ടു. പലതവണ മുംബൈ നായകനെ ആരാധകര്‍ കൂവി വിളിച്ചു. ഒപ്പം രോഹിത് ശര്‍മ്മയ്ക്ക് ജയ് വിളികള്‍ ഉയര്‍ന്നു. ഗ്രൗണ്ടില്‍ അപ്രതീക്ഷിതമായി നായ എത്തിയപ്പോള്‍ ഹാര്‍ദ്ദിക്കിന്റെ പേരാണ് ആരാധകര്‍ വിളിച്ചത്.
ഒരു ഇന്ത്യന്‍ താരത്തിന് സ്വന്തം ആരാധകരില്‍ നിന്ന് കൂക്കി വിളി ലഭിക്കുന്നത് മുമ്പ് കണ്ടിട്ടില്ലെന്ന് കമന്ററി ബോക്‌സില്‍ നിന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. മത്സരത്തിൽ ഹാർദ്ദിക്കിന്റെ ആകെ നേട്ടം വമ്പന്‍ ടോട്ടലിലേക്ക് മുംബൈ നീങ്ങിയില്ലെന്നത് മാത്രമാണ്. അതിന് ഗുണമായത് ജസ്പ്രീത് ബുംറയുടെ കിടിലന്‍ ബൗളിംങ് എന്നത് സത്യം. മറുപടി ബാറ്റിംഗില്‍ രോഹിത് പുറത്തായിടത്ത് ഞങ്ങള്‍ വിജയിച്ചെന്ന് ഗുജറാത്ത് ആരാധകര്‍ പ്രതികരിച്ചു.
ആദ്യ മത്സരത്തിലെ തോല്‍വിയോട് ഹാര്‍ദ്ദിക്ക് കൂളായി പ്രതികരിച്ചു. ഇനി 13 മത്സരങ്ങള്‍ ബാക്കിയുണ്ട്. ഈ തോല്‍വി ഒരു വിഷയമേയല്ലെന്നും ഹാർദ്ദിക്ക് വ്യക്തമാക്കി. 2013ന് ശേഷം ഇന്നുവരെ മുംബൈ ഐപിഎല്ലിലെ ആദ്യ മത്സരം ജയിച്ചുകൊണ്ട് തുടങ്ങിയിട്ടില്ല. സീസണില്‍ മുംബൈ തിരിച്ചുവരുമെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും ആരാധകര്‍ ഇപ്പോഴും പലതട്ടിലാണ്. ചിലര്‍ രോഹിതിനെ പിന്തുണയ്ക്കുന്നു. രോഹിത് നന്നായി കളിച്ചതും മുംബൈ പരാജയപ്പെട്ടതും അവരെ സന്തോഷിപ്പിക്കുന്നു. എന്നാൽ മറ്റു ചിലര്‍ മുംബൈയ്‌ക്കൊപ്പമാണ്. അത് ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കുള്ള പിന്തുണയല്ല. സച്ചിൻ തെണ്ടുൽക്കറിനൊപ്പം ആദ്യ സീസൺ മുതൽ മുംബൈയെ പിന്തുണച്ചവരാണ്. ആ ആരാധകരെ പിടിച്ചുനിർത്താൻ ഹാർദ്ദിക്കിന് ഇനി കളിക്കളത്തിലെ തന്ത്രങ്ങൾക്കൊപ്പം സ്വന്തം സ്വഭാവം ഉൾപ്പടെ മാറ്റേണ്ടി വരും.