കൊച്ചി: പിവിആർ സിനിമാസും ഫെഫ്കയും തമ്മിലുള്ള പ്രശ്നത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിക്ക് നന്ദി പറഞ്ഞ് ഫെഫ്ക. ഇന്ത്യയിലുള്ള പിവിആർ സിനിമാസിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ല എന്ന തീരുമാനത്തെയാണ് യൂസഫ് അലിയുടെ ഇടപെടലോടെ ഒത്തുതീർപ്പായത്. അദ്ദേഹത്തെ നേരിട്ട് കണ്ട് ഞങ്ങളുടെ സ്നേഹാദരങ്ങളറിയിച്ചുവെന്നും ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിലൂടെ കുറിച്ചു.
പിവിആർ എന്ന തീയറ്റർ ശൃംഖല ഇന്ത്യയിലെ അവരുടെ സ്ക്രീനുകളിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ല എന്ന അങ്ങേയറ്റം അപലപനീയമായ തീരുമാനമെടുത്തപ്പോൾ, ഫെഫ്ക അതിനെതിരെ കൃത്യമായ പ്രതിരോധം തീർത്തു. ഈ വിഷയത്തിൽ ഇടപെടണമെന്നഭ്യർത്ഥിച്ചു കൊണ്ട് ഞങ്ങൾ ശ്രീ. എം എ യൂസഫലിക്ക് മെയിൽ അയച്ചു. തുടർന്ന്, അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് പ്രശ്നപരിഹാരത്തിന് കാരണമായത്. ഇന്ന് അദ്ദേഹത്തെ നേരിട്ട് കണ്ട് ഞങ്ങളുടെ സ്നേഹാദരങ്ങളറിയിച്ചു. എന്നോടൊപ്പം, ഫെഫ്ക പ്രസിഡന്റ് ശ്രീ.സിബി മലയിൽ, ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ പ്രസിഡന്റ് ശ്രീ. രൺജി പണിക്കർ, ഫെഫ്ക വർക്കിങ്ങ് സെക്രറ്ററി ശ്രീ.സോഹൻ സീനുലാൽ എന്നിവരും ഉണ്ടായിരുന്നു. ശ്രീ. എം എ യൂസഫലിക്ക് നന്ദി, സ്നേഹം.
കൊച്ചി ഫോറം മാളിലെ പിവിആര് സ്ക്രീനില് തങ്ങളുടെ ഡിജിറ്റല് കണ്ടൻ്റ് ഉപയോഗിക്കണമെന്ന നിര്മ്മാതാക്കളുടെ ആവശ്യം തള്ളിയതിന് പിന്നാലെയായിരുന്നു പിവിആര് രാജ്യത്താകമാനമുള്ള തങ്ങളുടെ തിയേറ്ററുകളില് നിന്ന് മലയാള സിനിമകള് ഒഴിവാക്കിയത്. തുടർന്ന് നിയമ നടപടിക്കൊരുങ്ങുമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും നിലപാടെടുത്തു. പിന്നലെയാണ് പിവിആര് എംഡി അജയ് ബിജിലിയുടെ ഫോണിലേക്ക് എം എ യൂസഫ് അലി വിളിക്കുന്നത്. വിഷുവിന് ഒരു മലയാള ചിത്രം പോലും പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ച പിവിആർ എംഡിയോട് മലയാളികള്ക്ക് വിഷു അത്രമേല് പ്രധാനപ്പെട്ടതാണ്. വിഷുക്കാലത്ത് അവര്ക്ക് സിനിമകള് മുടക്കരുത് എന്നും അദ്ദേഹം അഭ്യര്ഥച്ചു.
മലയാള സിനിമ നിര്മ്മാതാക്കളും സംവിധായകരും നടത്തിയ മാരത്തോണ് ചര്ച്ചകള് ഫലം കാണാതായതോടെയാണ് ഫെഫ്ക ജനറല് സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് യൂസഫലിക്ക് മെയില് അയച്ചത്. യുകെയിലായിരുന്ന യൂസഫലി ഉടന് തന്നെ പിവി ആര്എംഡിയെ ബന്ധപ്പെടുകയായിരുന്നു. നിര്മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനാ നേതാക്കളുമായി തുടര് ചര്ച്ചയ്ക്ക് ശേഷം ദിവസങ്ങളായുള്ള പിവിആർ ഗ്രൂപ്പിന്റെ ബഹിഷ്കരണം ഏപ്രിൽ 13ഓടെയാണ് അവസാനിച്ചത്.