പൃഥ്വിരാജ് ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതത്തിന്റെ പ്രീ സെയിൽസ് ആരംഭിച്ചു. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 63,116 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു 13 മണിക്കൂറിലാണ് ഇത്രയധികം ടിക്കറ്റുകൾ വിറ്റു പോയത്.
പൃഥ്വിരാജ് കരിയറിലെ ഏറ്റവും ഉയർന്ന പ്രീ സെയിൽ കണക്കാണിത്. 1.03 കോടി ഗ്രോസ് കളക്ഷനും ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി നാലു ദിവസം മാത്രം ബാക്കി നിൽക്കേ ബുക്കിങ്ങുകൾ റെക്കോർഡ് ബ്രേക്ക് ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബുക്ക് മൈ ഷോയിൽ ആരാധകർ കാത്തിരുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ആടുജീവിതം.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സി ആണ്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.
160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. ചിത്രീകരണ സമയത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.