നടിയും ഗായികയുമായ മല്ലികാ രാജ്പുത് എന്ന വിജയലക്ഷ്മിയെ (35) മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഞെട്ടല്‍ മാറാതെ ആരാധകര്‍. കോട്ട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിംഗ് പറഞ്ഞു. മരണ കാരണവും വ്യക്തമല്ല.
ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് ഇൻസ്പെക്ടർ ശ്രീറാം പാണ്ഡേ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ൽ കങ്കണാ റണൗട്ട് നായികയായ 'റിവോൾവർ റാണി' എന്ന ചിത്രത്തിലെ വേഷമാണ് മല്ലികാ രാജ്പുത്തിന് ബോളിവുഡിൽ ശ്രദ്ധ നേടിക്കൊടുത്തത്. ഗായകൻ ഷാൻ ആലപിച്ച 'യാരാ തുഝേ' എന്ന ആൽബവും മല്ലികയ്ക്ക് ജനപ്രീതി സമ്മാനിച്ചു. കഥക് പരിശീലകയായിരുന്നു. ഗസലുകൾ എഴുതുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 2016-ൽ ബി ജെ പിയിൽ ചേർന്ന മല്ലിക രണ്ടുവർഷത്തിനുശേഷം പാർട്ടി വിട്ടു. പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022-ൽ ഭാരതീയ സവർണ സംഘ് നാഷണൽ സെക്രട്ടറി ജനറൽ ആയി.