'ജാന് എ മന്' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 'മഞ്ഞുമ്മല് ബോയ്സ്'. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. രണ്ടു ദിവസം കൊണ്ട് ട്രെയിലർ സമ്പാദിച്ചത് മൂന്ന് മില്യണിൽ കൂടുതൽ വ്യൂസും എൺപത്തയ്യായിരത്തിൽ കൂടുതൽ ലൈക്ക്സും ആണ്. ട്രെയിലർ യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിങ് നമ്പർ വൺ ആണ്.
'പക്കാ കോമഡി ഐറ്റം പ്രതീക്ഷിച്ചപ്പോൾ ഒരു പക്കാ ഹൊറർ സർവൈവൽ ത്രില്ലറിനുള്ള scope ആണ് കാണുന്നത്', 'ഇത് വിചാരിച്ചതിനേക്കാൾ മൂഡ് ആണല്ലോ', 'വേറെ ലെവൽ മലയാള സിനിമയുടെ സീൻ തന്നെ മാറ്റട്ടേ', 'പ്രതീക്ഷിച്ചതിന് അപ്പുറം', 'ഇത് പൊളിക്കും എന്നാണ് തോന്നുന്നത്', 'മനിതൻ ഉണർന്തു കൊൾക ഇത് മനിതൻ കാതലലൈ, അതെയും താണ്ടി പുനിതമാനത്' തുടങ്ങി ട്രെയിലറിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എന്താണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയ്ലര് എത്തിയത്. വാർത്തകളിൽ നിറഞ്ഞുനിന്ന 'ഡെവിൾസ് കിച്ചൻ' അഥവാ ഗുണാ കേവ്സ് ആണ് ചിത്രത്തിന്റെ പശ്ചാത്തലമാവുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നാണ് കൊടൈക്കനാൽ. 'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെടുന്ന 'ഗുണാ കേവ്സ്' കൊടൈക്കനാൽ ടൗണിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 300 അടിയോളം താഴ്ചയുണ്ട് ഈ ഗുഹയ്ക്ക്. ഒരു ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം, ഗുഹക്ക് ചുറ്റും അധികാരികൾ സംരക്ഷണ വലയം തീർത്തിട്ടുണ്ട്. കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. ഈ ഗുഹ സിനിമ പുറത്തിറങ്ങിയതിൽ പിന്നെയാണ് 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.