ജോഷി ചിത്രം 'ആന്റണി'യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി അണിയറ പ്രവർത്തകർ. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപിക സൃഷ്ടിയാണ് 'ആന്റണി' എന്നും മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ച് നിർമ്മിക്കപ്പെട്ടതല്ലെന്നും നിർമ്മാതാക്കളായ ഐൻസ്റ്റീൻ മിഡീയ വാർത്താ കുറിപ്പിൽ പറഞ്ഞു.
ആന്റണി സിനിമയിലെ ഒരു രംഗം ബൈബിളിനെ അവഹേളിക്കുന്നുവെന്ന് ആരൊപിച്ച് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് നിർമ്മാതാക്കൾ വാർത്താക്കുറിപ്പ് ഇറക്കിയത്.
വാർത്താകുറിപ്പിന്റെ പൂർണരൂപം
ഐൻസ്റ്റീൻ മീഡിയ നിർമ്മിച്ച് ഇപ്പോൾ പ്രദർശനം തുടരുന്ന 'ആന്റണി’ സിനിമയിൽ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപിക സൃഷ്ടിയാണ് ‘ആന്റണി’.
പ്രസ്തുത രംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ/വേദനിപ്പിക്കുവാനോ വേണ്ടി നിർമിച്ചിട്ടുള്ളതല്ല എന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ ഉറപ്പ് തരുന്നു. 'ആന്റണി' തികച്ചും ഒരു സാങ്കൽപിക സൃഷ്ടി മാത്രമാണ്. പരാമർശിച്ചിരിക്കുന്ന പ്രസ്തുത രംഗം, കഥാ സന്ദർഭത്തിന് ആവശ്യമെന്ന രീതിയിൽ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പ്രസ്തുത രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും അത് ഒരു തരത്തിലും അക്രമമോ സ്പർധയോ തൊടുത്തുവിടാനുള്ള ഉദ്ദേശത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതല്ലെന്നും അറിയിച്ചു കൊള്ളട്ടേ!