ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്ത് ഡൽഹി പൊലീസ്. ഡൽഹി പൊലീസ് ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് എടുത്തത്. ഐപിസി 465 (വ്യാജ രേഖയുണ്ടാക്കൽ), 469 (പ്രശസ്തിക്ക് കോട്ടം വരുത്താൻ വേണ്ടി വ്യാജ രേഖയുണ്ടാക്കൽ) തുടങ്ങി ഐടി നിയമത്തിലെ സെക്ഷൻ 66, 66 ഇ എന്നിവയടക്കം ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വീഡിയോയുടെ യഥാർത്ഥ ഉറവിടം അന്വേഷിച്ചുവരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കാൻ ഡൽഹി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി.
ഡീപ് ഫേക്കുകള്ക്കെതിരെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്ക്ക് കേന്ദ്രം രണ്ട് ദിവസം മുൻപ് മുന്നറിയിപ്പുമായി നൽകിയിരുന്നു. ഡീപ് ഫേക്കുകള് തടയാന് ഓണ്ലൈന് പ്ലാറ്റ്ഫോമുകള്ക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചത്. ഇരയായവര്ക്ക് നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും പരാതി ലഭിച്ച് 24 മണിക്കൂറുകള്ക്കകം മോര്ഫ് ചെയ്ത ചിത്രം സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് നീക്കം ചെയ്യണമെന്ന കര്ശന നിര്ദേശവും കേന്ദ്രം നല്കി.
രശ്മികയുടേതെന്ന പേരില് സാറാ പട്ടേല് എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോ ആയിരുന്നു എഐ ഡീപ് ഫേക്കിലൂടെ പ്രചരിപ്പിച്ചത്. തെറ്റായ വിവരങ്ങളും ഡീഫ് ഫേക്കുകളും ഉണ്ടാക്കുന്ന വെല്ലുവിളികള് കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തവണ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള്ക്ക് നിര്ദേശം നല്കിയിരുന്നു.