തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് കന്നട കർഷക സംഘടനകൾ നടത്തിവരുന്നത്. ഇതിനിടയിൽ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ നടൻ സിദ്ധാർത്ഥിനു നേരെയും പ്രതിഷേധമുയരുകയും നടനെ വേദിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. നടനുണ്ടായ അധിക്ഷേപത്തിനെ തുടർന്ന് മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് കന്നട താരം ശിവരാജ് കുമാർ.
തന്റെ നാട്ടിൽ വെച്ച് സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ഖേദമുണ്ടെന്നും ഇങ്ങനെയൊരു തെറ്റ് ഇനിയാവർത്തിക്കില്ല, കന്നട സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥിനോട് മാപ്പുപറയുന്നെന്നുമാണ് ശിവരാജ് കുമാർ പറഞ്ഞത്. കർണാടകയിലെ ജനങ്ങൾ വളരെ നല്ലവരാണ്. എല്ലാ ഭാഷകളെയും എല്ലാ ഭാഷകളിലെ സിനിമകളെയും സ്നേഹിക്കുന്നവരാണെന്നും, ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.
സിദ്ധാർത്ഥ് നായകനായ ചിറ്റായുടെ കന്നഡ മൊഴിമാറ്റ പതിപ്പായ ചിക്കുവിന്റെ പ്രചാരണ പരിപാടിക്കായിരുന്നു ബെംഗളുരുവിനടുത്തുള്ള മല്ലേശ്വരത്തുള്ള എസ്ആര്വി തിയേറ്ററില് താരം ഇന്നലെ എത്തിയത്. മാധ്യമങ്ങളുമായി സംവദിക്കവെ പ്രതിഷേധക്കാർ വാർത്താസമ്മേളനം നിർത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സിദ്ധാർത്ഥ് വാർത്താസമ്മേളനം പാതിയിൽ നിർത്തി മടങ്ങിപ്പോവുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.