ഹിറ്റുകളുടെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്

1986 ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' ആയിരുന്നു സിദ്ദിഖും ലാലും ചേർന്നെഴുതിയ ആദ്യ തിരക്കഥ

dot image

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്സ് ആയിരുന്നു 'സിദ്ദിഖ്-ലാൽ'. സ്ക്രീനിൽ ഈ പേരെഴുതിക്കാണിച്ചാൽ പ്രേക്ഷകരവിടെ ചിരിയുറപ്പിച്ചിരുന്നു. റാംജി റാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങി ഇരുവരും ഒന്നിച്ചപ്പോൾ മലയാളത്തിൽ പിറന്നത് വമ്പൻ ഹിറ്റുകളാണ്. മലയാള സിനിമയുടെ വളർച്ചാഘട്ടത്തെ സ്വാധീനിച്ചവയാണ് ഈ ചിത്രങ്ങൾ എന്ന് നിസംശയം പറയാം.

കൊച്ചിൻ കലാഭവനിലൂടെയാണ് സംഘത്തിലൂടെയാണ് സിദ്ദിഖിന്റെയും ലാലിന്റെയും കലാജീവിതവും സൗഹൃദവും ആരംഭിക്കുന്നത്. സിനിമാ മോഹികളായ ഇരുവരും ചേർന്ന് സംവിധായകരോട് കഥപറഞ്ഞു കേൾപ്പിക്കുക എന്നത് ഒരു ഘട്ടത്തിൽ ഇരുവരുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ഇങ്ങനെ സംവിധായകൻ ഫാസിലിനോട് കഥപറയാൻ പോയതാണ് ഇരുവർക്കും വഴിത്തിരിവായത്. തുടർന്ന് ഇരുവരും ഫാസിലിന്റെ സഹസംവിധായകരായാണ് സിദ്ദിഖ്-ലാലുമാർ സിനിമാ ലോകത്തിലേക്ക് കടന്നുവരുന്നത്.

ഒന്നിച്ചൊരുക്കിയ ആദ്യ തിരക്കഥ വമ്പൻ പരാജയമായ കഥയും ഈ കൂട്ടുകെട്ടിനുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' ആയിരുന്നു സിദ്ദിഖും ലാലും ചേർന്നെഴുതിയ ആദ്യ തിരക്കഥ. റഹ്മാൻ നായകനായ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രമായിരുന്നു. 'കാലത്തിന് മുമ്പേ വന്ന സബ്ജക്റ്റ് ആയിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പൻ്റേത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു പ്രേക്ഷകരുടെ ചിന്ത. മാത്രമല്ല ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിൻ്റെ ഒരു പ്രാരാബ്ധവും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബഡ്ജറ്റിൽ എടുക്കേണ്ട സിനിമയായിരുന്നില്ല അത്,' എന്നാണ് പിന്നീട് സിദ്ദിഖ് സിനിമയുടെ പരാജയത്തെക്കുറിച്ച് പറഞ്ഞത്.

സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'നാടോടിക്കാറ്റ്' 1987ലാണ് റിലീസിനെത്തുന്നത്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രം താനും ലാലും ചേർന്ന് ഉണ്ടാക്കിയ കഥയായിരുന്നുവെന്ന് സിദ്ദിഖ് പിന്നീട് പറഞ്ഞിട്ടുണ്ട്. അതിനു ശേഷം കഥചോദിച്ച് വന്നവർക്കൊന്നും കൊടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

1989ൽ 'റാംജി റാവ് സ്പീക്കിങ്', 'നൊമ്പരങ്ങൾക്ക് സുലാൻ' എന്ന പേരിൽ ഒരുക്കാനായിരുന്നു എഴുത്ത് ഘട്ടത്തിൽ ആലോചിച്ചിരുന്നത്. പിന്നീട് പേര് അത്ര പോരെന്ന തോന്നൽ എന്തുകൊണ്ട് വില്ലൻ്റെ പേര് സിനിമയ്ക്ക് നൽകിക്കൂടാ എന്ന ചിന്തയിൽ വന്നെത്തി. മിമിക്രിയുടെ പിൻബലത്തിൽ സരസമായ നർമ്മം ആദ്യം മുതൽ സിദ്ദിഖ്-ലാൽ സിനിമകളുടെ മുഖഛായയായി. ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് നാലിനായിരുന്നു ചിത്രം റിലീസിനെത്തിയത്. പുതുമുഖ സംവിധായകരൊരുക്കിയ, പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തെ തിയേറ്ററുകൾ ആദ്യ ഘട്ടത്തിൽ തഴഞ്ഞിരുന്നു. എന്നാൽ ഓണം റിലീസായി എത്തിയ സൂപ്പർതാര ചിത്രങ്ങളെയും പിന്നിലാക്കി 'റാംജി റാവ്' മുന്നേറിയതാണ് ചരിത്രം. അതോടെ മലയാള സിനിമയിൽ 'സിദ്ദിഖ്-ലാൽ' എന്ന പേര് ഒരു മേൽവിലാസമായി.

ആദ്യ പകുതിയിൽ മിഡിൽ ക്ലാസ് യുവാക്കളുടെ ജീവിതവും അവരിലേയ്ക്ക് രണ്ടാം പകുതിയിൽ എത്തിച്ചേരുന്ന പണപ്പെട്ടിയും അക്കാലത്തെ മലയാള സിനിമയുടെ വിജയ ഫോർമുലയായി മുന്നോട്ട് വരുന്നതും റാംജി റാവിൽ നിന്നാണ്. ഇതേ പാറ്റേണിൽ വന്ന 'ഇൻ ഹരിഹർ നഗറും' സൂപ്പർ ഹിറ്റായി. തുടർന്നൊരുക്കിയ 'ഗോഡ് ഫാദർ' മലയാളത്തിലെ കൾട്ട് ക്ലാസിക് ഹിറ്റാണ്. എൻ എൻ പിള്ളയും, ഫിലോമിനയും അവതരിപ്പിച്ച അഞ്ഞൂറാനും ആനപ്പാറയിലെ അച്ചമ്മയും ഇവരുടെ മക്കളും കുടുംബവഴക്കുമായി പോയ സിനിമ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച മലയാള സിനിമയാണ്.

'കാബൂളിവാല'യെക്കുറിച്ച് അന്തരിച്ച നടൻ ഇന്നസെന്റ് മുമ്പ് പറഞ്ഞത് ഓർത്താൽ ഈ കൂട്ടുകെട്ടിലെ സിനിമയ്ക്കായി താരങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാകും. കാർ അപകടത്തിന് ശേഷം ജഗതി ശ്രീകുമാറിനെ കാണാൻ പോയതായിരുന്നു ഇന്നസെന്റ്. കാബൂളിവാലയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു, സിദ്ദിഖും ലാലും പുറത്തുനിൽക്കുന്നുണ്ടെന്നാണ് ഇന്നസെന്റ് ജഗതിയോടു പറഞ്ഞത്. തനിക്ക് ക്യാൻസർ മൂർച്ഛിച്ചിരുന്ന സമയം ജഗതി തന്നോട് ഇതേ കാര്യം പറഞ്ഞെന്നും തനിക്ക് രോഗമുക്തി നേടാൻ മനോധൈര്യം നൽകിയതിൽ ഒന്ന് ഈ വാക്കുകളായിരുന്നു എന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.

മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയും ഞെട്ടലുമായിരുന്നു സിദ്ദിഖ്-ലാൽ വേർപിരിയുന്നു എന്ന വാർത്ത. 1995ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മാന്നാർ മത്തായി സ്പീക്കിങ്ങിൽ സംവിധായകന്റെ സ്ഥാനത്ത് മാണി സി കാപ്പന്റെ പേരുവന്നു. സിദ്ദിഖ്-ലാൽ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിൽ അവിചാരിതമായാണ് നിർമാതാവായ മാണി സി കാപ്പൻ സംവിധായകൻ ആവുന്നത്.

സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് പിരിഞ്ഞ ശേഷമാണ് മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ സ്ക്രിപ്റ്റ് വെറുതെ ഇരിക്കുന്ന അവസ്ഥ വന്നത്. അവർ മറ്റൊരു നിർമ്മാതാവിനെ സമീപിച്ചെങ്കിലും അത് നടക്കാതെവന്നു. അങ്ങനെ മാണി സി കാപ്പനെ സമീപിച്ചു. രാജസേനനെ വെച്ച് സംവിധാനം ചെയ്യാൻ ആയിരുന്നു പദ്ധതി. അത് നടന്നില്ല. സിദ്ദിഖ് മുഴുവൻ ദിവസവും നിന്ന് ഒരുക്കിയ സിനിമയ്ക്കൊടുക്കം മാണി സി കാപ്പന്റെ പേര് വയ്ക്കാൻ തീരുമാനമായി.

ആ കാലഘട്ടത്തിലെ യുവതയെയും അവരുടെ പ്രശ്നങ്ങളെയും 'റിയലിസ്റ്റിക്' ആയി സമീപിച്ചതാണ് സിദ്ധിഖ്-ലാൽ സിനിമകളുടെ വിജയം. മിഡിൽ ക്ലാസ് യുവാക്കളുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവുകളെടുത്ത് പ്രേക്ഷകർ ജീവിതത്തിലാഗ്രഹിക്കുന്ന വിജയം സ്ക്രീനിൽ കാണിച്ചുകൊടുത്തു. കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് ഒരുക്കിയ 'ഹിറ്റ്ലറും' 'ഫ്രണ്ട്സും' നിർമ്മിച്ചത് ലാൽ ആയിരുന്നു. 'ക്രോണിക് ബാച്ചിലറും' കടന്ന് 'ബോഡി ഗാർഡിൽ' എത്തിയപ്പോൾ കൂട്ടുകെട്ട് മടങ്ങിവന്നു കാണാൻ പ്രേക്ഷകർ ആവശ്യപ്പെട്ടു തുടങ്ങി. അവരൊന്നിച്ച് ഒരുക്കിയ കഥകളിലെ സ്വതസിദ്ധമായ നർമ്മമായിരുന്നു പ്രേക്ഷകർക്കാവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us