
അല്ലു അർജുന്റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദ് നൽകിയ മാനനഷ്ടക്കേസിൽ തെലുങ്ക് താരദമ്പതികളായ രാജശേഖർ, ജീവിത എന്നിവർക്ക് ശിക്ഷ. അല്ലു അരവിന്ദും അദ്ദേഹത്തിന്റെ സഹോദരി ഭർത്താവുമായ നടൻ ചിരഞ്ജീവിയും ബ്ലാക്ക് മാർക്കറ്റിൽ രക്ത വിൽപന നടത്തിയെന്ന പരാമർശമാണ് ഇരുവർക്കുമെതിരെ പരാതി നൽകാനും ഇപ്പോൾ ശിക്ഷ ലഭിക്കാനും കാരണമായത്. ഒരുവർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ഇരുവർക്കും കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
രക്ത ബാങ്കിന്റെ നടത്തിപ്പിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് 2011ലാണ് അല്ലു അരവിന്ദ് ദമ്പതികൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നാമ്പള്ളി കോടതി വിധി പുറപ്പെടുവിച്ചത്. ദമ്പതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. വിധിക്കെതിരെ മേൽകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.
ചിരഞ്ജീവിയും രാജശേഖറും തമ്മിലുള്ള വഴക്ക് വർങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. 2020ൽ നടന്ന തെലുങ്ക് മൂവി ആർടിസ്റ്റ്സ് അസോസിഷേൻ പരിപാടിക്കിടെ ചിരഞ്ജീവിയും രാജശേഖറും തമ്മിൽ വാക്കുതർക്കമുണ്ടായത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. നിരവധി തെലുങ്ക് സിനിമയിൽ അഭിനയിച്ച താരമാണ് രേജശേഖർ. ‘ഉറവയ് കാത കിളി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജീവിത നാലു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.