

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള മഞ്ഞുരുകുന്ന ലക്ഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ പുതിയ ആരോപണങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് യുഎസ്. യുഎസ് - ചൈന എക്‌ണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യു കമ്മീഷനാണ് ബീജിങിനെതിരെ ശക്തമായ ആരോപണം ഉയർത്തിയിരിക്കുന്നത്. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെ വ്യാജ വിവരങ്ങളുടെ ഒരു ക്യാമ്പയിൽ ചൈന ആസൂത്രണം ചെയ്തുവെന്നാണ് യുഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആഗോള പ്രതിരോധ ധാരണകളെ സ്വാധീനിക്കുന്ന നിലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങൾ വ്യാജ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ചൈന ചെയ്തതെന്നാണ് യുഎസ് റിപ്പോർട്ടിൽ വിവരിക്കുന്നത്.

ചൈനീസ് ആയുധങ്ങൾ ഇന്ത്യയുടെയും ഫ്രാൻസിന്റെയും വിമാനങ്ങൾ തകർത്തെന്ന് വരുത്തിതീർക്കാൻ, വിമാന അവശിഷ്ടങ്ങളുടെ വ്യാജ ചിത്രങ്ങൾ എഐ ഉപയോഗിച്ച് നിർമിച്ച് വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇവ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്ന് യുഎസ് റിപ്പോർട്ട് പറയുന്നു. ഫ്രാൻസിൽ നിർമിച്ച റാഫേൽ ജെറ്റിനെ ആഗോള തലത്തിൽ ഇകഴ്ത്തികാട്ടി ചൈന തദ്ദേശീയമായി നിർമിച്ച J-35 എയർക്രാഫ്റ്റിനെ ഉയർത്തിക്കാട്ടാനായിരുന്നു ചൈനയുടെ ശ്രമമെന്ന് യുഎസ് കോൺഗ്രസിന് സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചൈന നേരിട്ട് പങ്കെടുക്കാത്ത യുദ്ധങ്ങളെ അല്ലെങ്കിൽ സൈനിക നടപടികളെ ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യാനുള്ള തന്ത്രമായ ഗ്രേ സോൺ സ്റ്റാറ്റർജിയുടെ ഭാഗമാണിതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

അത്യാധുനികമായ മാറ്റങ്ങളും സാങ്കേതികമായ പ്രത്യേകയുമുള്ളതാണ് തങ്ങളുടെ ആയുധങ്ങളെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ഇക്കഴിഞ്ഞ മെയിലുണ്ടായ സംഘർഷ അവസരത്തിന് അനുസരിച്ച് ഉപയോഗിക്കാനാണ് ചൈന ശ്രമിച്ചത്. ഇന്ത്യയുമായി നിലനിൽക്കുന്ന അതിർത്തി പ്രശ്‌നങ്ങൾ കൂടുതൽ സംഘർഭരിതമാക്കാനും അതേസമയം പ്രതിരോധ മേഖലയിലെ തങ്ങളുടെ ആധിപത്യം ഊട്ടിഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ചൈന ഈ നീക്കം നടത്തിയതെന്നും യുഎസ് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Chinese Strategy against India aftermath of Operation Sindoor