യൂസഫ് പത്താന് അധിര്‍ രഞ്ജന്‍ ചൗധരിയേക്കാള്‍ മുന്‍തൂക്കം; പ്രവചിച്ച് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍

അധിര്‍ രഞ്ജന്‍ ചൗധരി ഇത്തവണ വെല്ലുവിളി നേരിടുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.
യൂസഫ് പത്താന് അധിര്‍ രഞ്ജന്‍ ചൗധരിയേക്കാള്‍ മുന്‍തൂക്കം; പ്രവചിച്ച് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍

ബംഗാളിലെ ബെഹ്‌റാംപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യൂസഫ് പഠാന് മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 1999 മുതല്‍ മണ്ഡലത്തില്‍ വിജയിക്കുന്ന സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി ഇത്തവണ വെല്ലുവിളി നേരിടുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.

ആര്‍എസ്പിയുടെ ശക്തികേന്ദ്രമായിരുന്ന ബെഹ്‌റാംപൂരില്‍ നിന്നും 1999 മുതല്‍ അധിര്‍ രഞ്ജന്‍ ചൗധരി തുടര്‍ച്ചയായി വിജയിച്ച് വരികയാണ്. 2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയായിരുന്നു അധിര്‍ രഞ്ജന്റെ പ്രധാന എതിരാളികള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപൂര്‍ബ സര്‍ക്കാരിനെ 80,696 വോട്ടുകള്‍ക്കായിരുന്നു അധിര്‍ രഞ്ജന്‍ പരാജയപ്പെടുത്തിയത്. ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ 2019ല്‍ ബിജെപി ഇവിടെ നേടിയിരുന്നു. 1998ല്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുനേടി ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് ബെഹ്‌റാംപൂര്‍. 2014ല്‍ 356,567 വോട്ടിനായിരുന്നു അധിര്‍ രഞ്ജന്‍ ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. 1951 മുതല്‍ 1998 വരെയുള്ള 12 തിരഞ്ഞെടുപ്പുകളില്‍ 1984ല്‍ മാത്രമാണ് ബെഹ്‌റാംപൂരില്‍ ആര്‍എസ്പി പരാജയപ്പെട്ടത്. എന്നാല്‍ 1999ല്‍ ആര്‍എസ്പിയില്‍ നിന്നും ബെഹ്‌റാംപൂര്‍ പിടിച്ച അധിര്‍ രഞ്ജന്‍ പിന്നീട് നടന്ന നാല് തിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു.

ആറാം അങ്കത്തിന് ഇറങ്ങുന്ന അധിര്‍ രഞ്ജന് ഇതുവരെ നേരിടേണ്ടി വന്നതില്‍ ഏറ്റവും ശക്തനായ എതിരാളിയെയാണ് ഇത്തവണ നേരിടേണ്ടി വരിക. 2019ല്‍ ബംഗാളില്‍ കോണ്‍ഗ്രസ് വിജയിച്ചത് രണ്ട് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ബെഹ്‌റാംപൂരിന് പുറമെ ദക്ഷിണ മാള്‍ഡയായിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബു ഹസീം ഖാന്‍ ചൗധരിക്ക് സിപിഐഎം പിന്തുണ നല്‍കിയിരുന്നു. 8,222 വോട്ടിനായിരുന്നു അബു ഹസീം ഖാന്‍ ചൗധരിയുടെ വിജയം. ഇവിടെ ബിജെപി രണ്ടാമതും തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമതുമായിരുന്നു. 2019ല്‍ മത്സരിച്ച മുഹമ്മദ് മൗസം ഹുസൈന് പകരം ഷാനവാസ് അലി റഹ്‌മാനെയാണ് ഇത്തവണ തൃണമൂല്‍ രംഗത്തിറക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com