കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദി 45 മണിക്കൂര് നീണ്ടു നിന്ന ധ്യാനം അവസാനിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തിയത്. ധ്യാനം അവസാനിപ്പിച്ച് പ്രത്യേക ബോട്ടില് കന്യാകുമാരി തീരത്തേക്ക് പുറപ്പെട്ട മോദി പക്ഷേ വീണ്ടും വിവേകാനന്ദപ്പാറയിലേക്ക് മടങ്ങിപ്പോയി. തിരുവള്ളുവരുടെ പ്രതിമയ്ക്ക് മുന്നില് ആദരമര്പ്പിക്കാനാണ് മോദി വീണ്ടും വിവേകാനന്ദപ്പാറയിലേക്ക് പോയത്. ഇതിനുശേഷം മോദി കന്യാകുമാരി തീരത്തേക്ക് ബോട്ടില് എത്തി. തുടര്ന്ന് ഹെലികോപ്റ്റര് മാര്ഗമാണ് പ്രധാനമന്ത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്തു നിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില് മോദി ഡല്ഹിലേക്ക് മടങ്ങും.
പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ സുരക്ഷാപരിശോധനകള് നേരത്തേ പൂര്ത്തിയാക്കിയിരുന്നു. ഹെലികോപ്റ്റര് യാത്രയ്ക്ക് എന്തെങ്കിലും തടസമുണ്ടായാല് റോഡ് മാര്ഗം തിരുവനന്തപുരത്തേക്ക് പോകാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. 4000 ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി കന്യാകുമാരിയില് വിന്യസിച്ചിട്ടുള്ളത്. കൂടാതെ ദേശീയസുരക്ഷാ ഏജന്സികളും കന്യാകുമാരിയിലുണ്ടായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഉദയസൂര്യനെ വണങ്ങിയ മോദി പൂജാപാത്രത്തിലെ തീര്ഥം കടലിലൊഴുക്കിയാണ് ആദ്യപ്രാര്ഥന പൂര്ത്തിയാക്കിയത്. സൂര്യനമസ്കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില് ധ്യാനനിരതനായി. കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില് ഭസ്മക്കുറിയും കഴുത്തില് രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു.