മുംബൈ : നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നന്ദേഡിലെ ഫിനാൻസ് സ്ഥാപനങ്ങളിൽ മൂന്ന് ദിവസത്തെ പരിശോധനയിൽ 170 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. 14 കോടി രൂപ പണവും 8 കിലോ സ്വർണവും ഉൾപ്പെടെ 170 കോടി രൂപയുടെ സ്വത്തുകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഭണ്ഡാരി ഫിനാൻസ്, ആദിനാഥ് അർബൻ മൾട്ടിസ്റ്റേറ്റ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് പണവും സ്വർണവും കണ്ടെടുത്തത്.
25 സ്വകാര്യ വാഹനങ്ങളിലായി നന്ദേഡിലെത്തിയ സംഘം അലി ഭായ് ടവറിലെ ഭണ്ഡാരി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ്, കോത്താരി കോംപ്ലക്സിലെ ഓഫീസ്, കൊക്കാട്ടെ കോംപ്ലക്സിലെ മൂന്ന് ഓഫീസുകൾ, ആദിനാഥ് അർബൻ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.
പൂനെ, നാസിക്, നാഗ്പൂർ, പർഭാനി, ഛത്രപതി സംഭാജിനഗർ, നന്ദേഡ് എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് സംയുക്തമായി മെയ് 10 ന് റെയ്ഡുകൾ നടത്തിയിരുന്നു. ഇതിന് പുറമെ പരാസ് നഗർ, മഹാവീർ സൊസൈറ്റി, ഫരാൻഡെ നഗർ, കബ്ര നഗർ എന്നിവിടങ്ങളിലെ സ്വകാര്യ വസതികളിലും റെയ്ഡ് നടത്തിയിരുന്നു.പ്രതികൾക്കെതിരെ ആദായനികുതി വകുപ്പ് തുടർ നടപടികൾ ആരംഭിച്ചു.