ബംഗാൾ ഗവർണർക്കെതിരായ പരാതി; രാജ്ഭവൻ ജീവനക്കാർക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ രാജ്ഭവൻ ജീവനക്കാർക്ക് വീണ്ടും നോട്ടീസ് അയച്ച് ബംഗാൾ പൊലീസ്. മൂന്ന് ജീവനക്കാരോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ല.
രാജ്ഭവനിലെ കരാർ ജീവനക്കാരി തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്നാണ് ഗവർണറുടെ നിലപാട്. ഇത് തൃണമൂൽ കോൺഗ്രസിൻ്റെ വോട്ട് നേടൽ തന്ത്രമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം മൂലമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സി വി ആനന്ദബോസ് പറഞ്ഞു.
ആരോപണത്തിന് താൻ യാതൊരു വിലയും കൊടുക്കുന്നില്ല. താൻ ബംഗാളിലേക്ക് പോയത് പൂമെത്തയിൽ കിടക്കാനല്ല. ആരെയും ഭയപ്പെടാതെ പോരാടും. വിരട്ടൽ തന്ത്രമൊന്നും വിജയിക്കാൻ പോകുന്നില്ല. ആരുടെയും തൃപ്തിയോ അതൃപ്‌തിയോ നോക്കാതെ കർമ്മപാതയിൽ നീങ്ങുമെന്നുമാണ് സി വി ആനന്ദബോസ് പ്രതികരിച്ചത്.