ബറേലി: വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനില്ക്കെ സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് ശിവ്പാൽ യാദവിൻ്റെ മകനും ബദൗണിലെ സ്ഥാനാർത്ഥിയുമായ ആദിത്യ യാദവിൻ്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ. സ്ത്രീകള്ക്കൊപ്പം സ്വിമ്മിങ് പൂളില് ആദിത്യ യാദവ് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രങ്ങള് 2012-ല് തന്റെ കോളേജ് കാലത്തേതാണെന്ന് അദ്ദേഹം വാര്ത്താസമ്മേളനം നടത്തി അറിയിച്ചു.
അവരിലെ ചില വ്യക്തികൾ തൻ്റെ സുഹൃത്തുക്കളും സഹോദരിമാരുമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സോണൽ സോഷ്യൽ മീഡിയ കൺവീനർ എന്ന് അവകാശപ്പെടുന്ന മഹേന്ദ്ര വിക്രം എന്നയാളാണ് ആദിത്യയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. വാർത്താ സമ്മേളനത്തിൽ, തൻ്റെ സ്വകാര്യതയുടെ ലംഘനത്തെക്കുറിച്ച് ആദിത്യ ആശങ്ക ഉന്നയിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നതിലെ ബിജെപിയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുകയും ചെയ്തു. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ബിജെപിയുടെ ഐടി സെല്ലും പാർട്ടി പ്രവർത്തകരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.