അമരാവതി: സ്വത്ത് തർക്കത്തിൻ്റെ പേരിൽ മാതാപിതാക്കളെ മർദ്ദിക്കുന്ന യുവാവിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ശനിയാഴ്ച ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ നടന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശ്രീനിവാസുലു റെഡ്ഡി എന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാതാപിതാക്കളെ നിഷ്കരുണം മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉളളത്. യുവാവ് തൻ്റെ മാതാവിന്റെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതും അവർ കരയുമ്പോൾ ആവർത്തിച്ച് അടിക്കുന്നതും മാതാവ് നിർത്താൻ അപേക്ഷിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ കഴിയും. കൂടാതെ മാതാവിനെ ശക്തമായി ചവിട്ടുന്നതും, അവൾ നിലത്തു വീണിട്ടും പിന്നെയും ആക്രമണം തുടരുകയും ചെയ്യുന്നുണ്ട്. അമ്മ നിലത്തു കിടന്നു കരയുമ്പോൾ, പിതാവിന് നേരെ തിരിഞ്ഞ് അടിക്കുന്നതും കാണാൻ കഴിയും.
സംഭവം നേരിട്ട് കാണുന്നവരുണ്ടെങ്കിലും അവരാരും ദമ്പതികളെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. മാതാപിതാക്കളായ ലക്ഷ്മമ്മയും വെങ്കിട്ടരമണയും ജ്യേഷ്ഠ സഹോദരനായ മനോഹർ റെഡ്ഡിക്ക് മൂന്നേക്കർ ഭൂമി എഴുതി കൊടുത്തതിൽ ശ്രീനിവാസുലുവിന് അതൃപ്തിയുണ്ടായിരുന്നു. ഭൂമി തിരിച്ചെഴുതി വാങ്ങിക്കണമെന്ന് ശ്രീനിവാസുലു ആവിശ്യപ്പെട്ടിരുന്നതായും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. ഒപ്പിടാമെന്ന് സമ്മതിച്ചതിന് ശേഷവും മർദ്ദനം തുടർന്നുവെന്നും ദമ്പതികൾ പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മാതാപിതാക്കളോട് മോശമായി പെരുമാറുന്നവർ ശിക്ഷാർഹരാണെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ മാതാപിതാക്കളും മുതിർന്നവരും പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ലോക്കൽ പോലീസ് ഇൻസ്പെക്ടർ യുവരാജു പറഞ്ഞു.