ചെന്നൈ: ക്ഷേത്രങ്ങളിൽ വഴിപാടായി ലഭിച്ച സ്വർണം ബാങ്കുകളിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം 25 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ. നിലവിൽ ആറ് കോടി രൂപയാണ് ഇതുവഴി സംസ്ഥാന സർക്കാരിന് വരുമാനം ലഭിക്കുന്നത്. ഉടൻ അത് 25 കോടിയായി ഉയരുമെന്ന് ദേവസ്വം മന്ത്രി പി കെ ശേഖർബാബു തമിഴ്നാട് നിയമസഭയെ അറിയിച്ചു.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം ഉരുക്കി കട്ടിയാക്കി ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം 2021ൽ ഈ പദ്ധതി പുഃനരാരംഭിക്കുകയായിരുന്നു. 38,000ത്തോളം ക്ഷേത്രങ്ങളിലായി 2,137 കിലോ സ്വർണം ഉണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.
മുംബൈയിലെ സർക്കാർ മിന്റിലാണ് സ്വർണം ഉരുക്കുക. പിന്നീട് ദേശസാത്കൃത ബാങ്കുകളിൽ ഇവ നിക്ഷേപിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സ്വർണത്തിന് 100 കോടിയിലേറെ വിലയുണ്ടെന്നാണ് കരുതുന്നത്. സ്വർണ്ണ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ ക്ഷേത്ര നവീകരണത്തിനായി ഉപയോഗിക്കുവാനാണ് സർക്കാർ തീരുമാനം.