ചിക്കമംഗളൂരു: ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ. വെള്ളിയാഴ്ച ആൽദുരു ടൗണിൽ വെച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. പ്രണയം നടിച്ച് കൗമാരക്കാരിയായ ഹിന്ദു പെൺകുട്ടിയെ വലയിലാക്കാനും മതംമാറ്റാനും ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡാൻസ് മാസ്റ്ററായ റുമാനെ സംഘം ആക്രമിച്ചത്.
യുവാവിന്റെ ഓഫീസിലെത്തിയായിരുന്നു ആക്രമണം. 'ലവ് ജിഹാദി'നുള്ള നീക്കമാണെന്നായിരുന്നു ആരോപണം. വാതിൽ പൂട്ടി ക്രൂരമായി റുമാനെ മർദിക്കുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പരാതി വ്യാജമാണെന്നും തങ്ങളുടെ മകനെ ഒരു സംഘം ആക്രമിച്ചെന്നും കാണിച്ച് റുമാന്റെ കുടുംബവും പൊലീസിൽ പരാതി നൽകി.
ഇതിനു പിന്നാലെയാണ് വിഎച്ച്പി പ്രവർത്തകരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.