പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍; സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ മുദ്രാവാക്യം

ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കാണാനും താരങ്ങള്‍ ശ്രമിച്ചു
പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍; സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ മുദ്രാവാക്യം

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ ജൂനിയര്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. മത്സരങ്ങള്‍ നിലച്ച അവസ്ഥയാണെന്നാണ് താരങ്ങളുടെ ആരോപണം. ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് താരങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കാണാനും താരങ്ങള്‍ ശ്രമിച്ചു.

സീനിയര്‍ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയാണ് ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധം. സീനിയര്‍ താരങ്ങളുടെ പ്രതിഷേധം കാരണം രാജ്യത്ത് ഗുസ്തി മത്സരങ്ങള്‍ നിലച്ച അവസ്ഥയിലാണ്. പുതിയ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ തങ്ങള്‍ക്ക് പരിശീലിക്കാനോ മത്സരങ്ങളില്‍ പങ്കെടുക്കുവാനോ കഴിയുന്നില്ലെന്നാണ് താരങ്ങളുടെ ആക്ഷേപം. നിലവില്‍ പ്രതിഷേധം നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. അതേസമയം ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായികളാണ് പ്രതിഷേധിക്കുന്ന ജൂനിയര്‍ താരങ്ങളെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍; സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ മുദ്രാവാക്യം
'ബ്രിജ് ഭൂഷണെയും സംഘത്തേയും സർക്കാർ സംരക്ഷിക്കുന്നു'; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ

ഡിസംബര്‍ 21നാണ് ലൈംഗികാരോപണം നേരിടുന്ന മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. പുതിയ ഫെഡറേഷന്‍ തിരഞ്ഞെടുത്ത് നിമിഷങ്ങള്‍ക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിക്കുന്നെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് ബജ്റംഗ് പൂനിയയും വിജേന്ദര്‍ സിങ്ങും പത്മശ്രീ തിരികെ നല്‍കിയും വിനേഷ് ഫോഗട്ട് ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ ഉപേക്ഷിച്ചും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഈ മാസം 28ന് തുടങ്ങാന്‍ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ താരങ്ങള്‍ക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍; സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ മുദ്രാവാക്യം
കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു;വിനേഷ് ഫോഗട്ട് ഖേല്‍രത്‌ന ഫലകം കർത്തവ്യപഥ് റോഡില്‍വെച്ച് മടങ്ങി

പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഭൂപീന്ദര്‍ സിംഗ് ബജ്വ അധ്യക്ഷനായ മൂന്നംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. എന്നാല്‍ അഡ്ഹോക് കമ്മിറ്റിക്കെതിരെ സഞ്ജയ് സിംഗ് രംഗത്തെത്തി. പുതിയ സമിതിയില്‍ വിശ്വസിക്കുന്നില്ലെന്നും തന്റെ അനുവാദമില്ലാതെ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സഞ്ജയ് സിങ്ങിന്റെ വാദം. കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യും. തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കും എന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യക്ഷന്‍ സഞ്ജയ് സിംഗ് പ്രതികരിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com