ബെംഗളൂരു: ബെംഗളൂരുവിലെ 40 ലേറെ സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിലിലൂടെയാണ് സ്കൂളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് സ്ഫോടക വസ്തുക്കൾ വെച്ചെന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസ് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പൊലീസ് പരിശോധന തുടരുകയാണ്.
'ബെംഗളൂരു നഗരത്തിലെ ചില സ്കൂളുകൾക്ക് ഇന്ന് രാവിലെ ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചു. ആന്റി-സാബോട്ടേജ്, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡുകൾ ഉടൻ സ്കൂൾ പരിസരങ്ങളിലെത്തി പരിശോധന ആരംഭിച്ചു. മെയിൽ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റവാളികളെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തും', ബെംഗളൂരൂ പൊലീസ് കമ്മീഷണർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 'സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, മാതാപിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ല. സ്കൂളുകൾ പരിശോധിച്ച് സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് വകുപ്പിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. ഇ-മെയിലിന്റെ ഉറവിടത്തെ കുറിച്ച് പരിശോധിക്കുന്നതായി ആഭ്യന്തര മന്ത്രി ജി പരമേശ്വർ അറിയിച്ചു.