
ന്യൂഡൽഹി: എഡ്ടെക്ക് സ്റ്റാർട്ടപ്പ് ബൈജൂസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. വിദേശ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചതിന് 9000 കോടി രൂപ അടയ്ക്കാന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇഡിയിൽ നിന്ന് അത്തരം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
2011-2023 കാലയളവിൽ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ഇതേ കാലയളവിൽ നിക്ഷേപമായി കമ്പനി വിദേശരാജ്യങ്ങളില് 9754 കോടി രൂപ അടച്ചതായും റിപ്പോര്ട്ടില് പറയുന്നു.
2020-21 സാമ്പത്തിക വർഷം മുതൽ ബൈജൂസ് തങ്ങളുടെ സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബൈജൂസ് നൽകിയ കണക്കുകളുടെ സത്യാവസ്ഥ സംബന്ധിച്ച് അന്വേഷണ ഏജൻസിക്ക് സംശയമുണ്ടെന്നും അതിനാൽ ബാങ്കുകൾ ആ കണക്കുകൾ വീണ്ടും പരിശോധിക്കുകയാണെന്നും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പിന്നാലെയാണ് ഈ റിപ്പോര്ട്ട് നിഷേധിച്ച് ബൈജൂസ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഇഡിയിൽ നിന്ന് അത്തരത്തിൽ ആശയ വിനിമയങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഫെമ നിയമം ലംഘിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണ്ണമായി നിഷേധിക്കുന്നുവെന്നും കമ്പനി അറിയിച്ചു.