കേന്ദ്രസര്‍ക്കാര്‍'പ്രചാരക്'ആയി ഉന്നത ഉദ്യോഗസ്ഥര്‍; സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഖാര്‍ഗെയുടെ കത്ത്

സര്‍ക്കാരിന്റെ പ്രചാരണത്തിനായി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാല്‍ അടുത്ത ആറ് മാസം ഭരണം സ്തംഭിക്കുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി
കേന്ദ്രസര്‍ക്കാര്‍'പ്രചാരക്'ആയി ഉന്നത ഉദ്യോഗസ്ഥര്‍; സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഖാര്‍ഗെയുടെ കത്ത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രചാരണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസിന്റെ കത്ത്. ബിജെപി താല്‍പര്യത്തിനായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികള്‍ ആശങ്ക അറിയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ പ്രചാരണ ചുമതലയേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതില്‍ വിയോജിപ്പ് അറിയിച്ചാണ് ഖാര്‍ഗേയുടെ കത്ത്.

'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സിബിഐ എന്നിവര്‍ ഇതിനകം ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല ചെയ്തുവരികയാണ്. മറ്റുള്ളവര്‍ക്ക് കൂടി ഇക്കാര്യം ബാധകമാവുന്ന തരത്തിലാണ് ഉത്തരവ്. മുഴുവന്‍ ഏജന്‍സികളും സ്ഥാപനങ്ങളും സേനകളും ഔദ്യോഗികമായി പ്രചാരകരാവുന്നു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ഉത്തരവ് ഉടന്‍ പിന്‍വലിക്കേണ്ടത് അനിവാര്യമാണ്.' മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടപടി 1964ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (കണ്ടക്ട്) നിയമത്തിന്റെ ലംഘനമാണെന്നും ഖാര്‍ഗെ ചൂണ്ടികാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഭാഗമല്ലെന്നാണ് നിയമത്തിന്റെ ഉള്ളടക്കം. സര്‍ക്കാരിന്റെ പ്രചാരണത്തിനായി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാല്‍ അടുത്ത ആറ് മാസം ഭരണം സ്തംഭിക്കുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗപ്പെടുത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനേയും ഖാര്‍ഗെ വിമര്‍ശിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ ജവാന്‍മാര്‍ക്ക് ട്രെയിനിംഗ് നല്‍കേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രചരിപ്പിക്കുന്നതിനുള്ള തിരക്കഥ തയ്യാറാക്കുകയാണ്. രാജ്യത്തോടും ഭരണഘടനയോടുമാണ് സൈനികന്‍ കൂറ് പുലര്‍ത്തേണ്ടത്. സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നതിന് സേനയെ രാഷ്ട്രീയവല്‍ക്കരിക്കലാണെന്നും ഖാര്‍ഗെ കത്തിലൂടെ ചൂണ്ടികാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com