

ഷുഗർ ഉപയോഗിച്ചാണ് ശരീരത്തിൽ കാൻസർ കോശങ്ങൾ വളരുന്നതെന്നും അതുകൊണ്ട് ഷുഗർ കട്ട് ചെയ്താൽ കാൻസർ സാധ്യത ഇല്ലാതാകുമെന്നും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത് വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണമാണെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ധർ.
റിഫൈൻഡ് ഷുഗർ അമിതമായി കഴിക്കുന്നതും തുടർന്ന് ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടി വരുന്നതും കാൻസറിനുള്ള ചില സാധ്യതകൾ വർധിപ്പിക്കുമെങ്കിലും ഷുഗർ കട്ട് ചെയ്താൽ കാൻസർ വരില്ല എന്ന വാദത്തിന് ശാസ്ത്രീയ അടിത്തറ ഇല്ല എന്ന് ഡോക്ടർമാർ പറയുന്നു.
ഇക്കോസ്ഫിയർ എന്ന പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തിൽ സർജിക്കൽ ഓങ്കോളജി വിദഗ്ധനായ ഡോ. ജോജോ വി ജോസഫ് കാൻസറും ഷുഗർ കട്ടും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ച് വിശദമായി സംസാരിക്കുന്നത്.

'കാൻസർ കോശങ്ങൾ മെറ്റബോളിസത്തിന് വേണ്ടി ഷുഗർ ഉപയോഗിക്കും എന്നത് വാസ്തവമാണ്. ശരീരത്തിലെ എല്ലാ സെല്ലുകൾക്കും ഗ്ലൂക്കോസ് ആവശ്യമാണ്. ഷുഗർ കട്ട് ചെയ്താൽ ശരീരത്തിലെ മറ്റ് വഴികളിലൂടെ ഊർജം കണ്ടെത്താനാണ് കാൻസർ സെൽസ് നോക്കുക. സാധാരണ കോശങ്ങളാണ് ഷുഗർ കട്ട് സമയത്ത് കഷ്ടപ്പെടുന്നത്. കാൻസർ ബാധിതനായ വ്യക്തിയാണെങ്കിൽ ഷുഗർ കട്ട് മൂലം സാധാരണ കോശങ്ങൾക്ക് എനർജി ലഭിക്കാതിരിക്കുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുകയും ചെയ്യും.
അമിതമായി ഷുഗർ കഴിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധരെല്ലാം പറയുന്നത്. കൂടുതൽ റിഫൈൻ ചെയ്ത ഷുഗർ കഴിക്കുമ്പോൾ ശരീരത്തിൽ ഗ്ലൂക്കോസ് സ്‌പൈക്ക് ഉണ്ടാകും. ഇതിനെ നിയന്ത്രിക്കാൻ പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കും. ഇൻസുലിൻ കാൻസർ സാധ്യത വർധിപ്പിക്കും. കാരണം, ഇൻസുലിൻ കോശങ്ങളെ വിഭജിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. അതാണ് ഷുഗറും കാൻസറും തമ്മിലുള്ള ഇൻഡയറക്ട് കണക്ഷൻ.
ഒരുപാട് റിഫൈൻ ചെയ്ത കാർബോ ഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരത്തിന്റെ ദഹനത്തെ ബാധിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള ഷുഗർ അമിതമായി കഴിക്കരുത് എന്നാണ് നമ്മൾ പറയുന്നത്. പൂർണമായും ഒഴിവാക്കേണ്ടതില്ല,' ഡോ. ജോജോ വി ജോസഫ് പറയുന്നു.
Content Highlights: Dr. Jojo V Joseph about cancer and sugar cut