'മുഖം മറച്ച് അകത്തിരിക്കില്ല, പൊരുതും, പ്രതികരിക്കും'; അതിജീവിത പൊതുസമൂഹത്തിലേക്ക് ഇറങ്ങും
നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനമെന്നും ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
14 Jan 2022 4:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിലെ അതിജീവിത പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നു. സേവ് അവര്‍ സിസ്റ്റേഴ്സ് പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന് വട്ടോളിയാണ് അതിജീവിത പോരട്ടവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയത്. വളരെ തകര്‍ന്ന അവസ്ഥയിലാണ് അതിജീവിതയുള്ളതെന്നും എന്നാല്‍ അവര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദര്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു.
അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കുമെന്നും ഫാദര്‍ അഗസ്റ്റിന് വട്ടോളി പറഞ്ഞു.
സിസ്റ്റര്‍ ഇനി മുഖം മറച്ച് വാതില്‍ അടച്ച് അകത്തിരിക്കില്ല. നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനം. ഇന്ന് നേരില്‍ കാണവെ സിസ്റ്റര്‍ ഇരയല്ലെന്ന് ആവര്‍ത്തിച്ച് തങ്ങള്‍ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ് മനസ്സിലാക്കിയതെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന് കോടതി വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന് കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന് എന്നിവരുമാണു ഹാജരായത്.
രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു കോടതിയില്‍ വിധി പറയുന്നതിന് മുന്നോടിയായി നടപ്പാക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു കോടതിയിലേക്ക് കടത്തി വിട്ടത്. ബോംബ് സ്കോഡ് ഉള്‍പ്പെടെ കോടതിയിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി തെരുവില്‍ ഇറങ്ങുന്നതുവരെ വിഷയം നീണ്ടു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.
2018 സെപ്തംബര്‍ 21ാം തീയതിയായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബര്‍ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ 25 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുയും ചെയ്തു.
പിന്നീട് പൊലീസ് നടപടി വൈകിയപ്പോള്‍ വീണ്ടും പ്രതിഷേധങ്ങള്‍ അരങ്ങേറി. 2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്സിന്റെ പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഏപ്രില്‍ 9ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത. എന്നാല്‍ 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതല്‍ ഹര്‍ജി തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങി. നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി. 2021 ഡിസംബര്‍ 29ന് വാദം കേസില്‍ വാദം പൂര്‍ത്തിയാവുകയും ചെയ്തു. കേസിലെ 84 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷന് 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.