'മുന്‍ മന്ത്രിയുടെ 'കുത്തിത്തിരിപ്പ്''; കെ ടി ജലീലിന് മാധ്യമത്തിന്റെ മറുപടി
മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറിനെ മുഖ്യമന്ത്രി കുത്തിത്തിരിപ്പ് എന്നായിരുന്നു വിമര്‍ശിച്ചത്
22 July 2022 1:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ 'മാധ്യമം'. 'വന്ദേഭാരത് മിഷന് വഴി കൊവിഡ്-19 രോഗികളെ നാട്ടിലെത്തിക്കാന്‍ വഴിയുണ്ടായിട്ടും മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതിനെല്ലാം തടയിട്ടപ്പോഴാണ് പ്രവാസികളുടെ നിലവിളി നെഞ്ചേറ്റി അങ്ങനെയൊരു സവിശേഷമായ ആവിഷ്കാരത്തിന് നിര്‍ബന്ധിതരായത്.' എന്ന് മാധ്യമം വിശദീകരിച്ചു. മാധ്യമത്തിനെതിരെ മുന്‍ മന്ത്രിയുടെ കുത്തിത്തിരിപ്പ് എന്ന തലക്കെട്ടോടെയാണ് പത്രത്തില്‍ നിലപാട് വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെ ടി ജലീല്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ താന്‍ കോണ്‍സുല്‍ ജനറലിന്റെ പിഎയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നാണ് ജലിന്റെ മറുപടി. അതല്ലാതെ യുഎഇ ഭരണാധികാരിക്ക് ഒരു കാലത്തും ഒരു കാര്യത്തിനും കത്തോ മെയിലോ അയച്ചിട്ടില്ലെന്നും ഇതിനായി തന്റെ അക്കൗണ്ട് പരിശോധിക്കാമെന്നും ജലീല്‍ പറഞ്ഞിരുന്നു.
മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറിനെ മുഖ്യമന്ത്രി കുത്തിത്തിരിപ്പ് എന്നായിരുന്നു വിമര്‍ശിച്ചത്. അതേവാക്ക് കടമെടുത്താണ് മാധ്യമം ഇന്ന് ജലീലിനെതിരെ പ്രതികരിച്ചത്. മന്ത്രിയായിരിക്കെ പ്രോട്ടോകോള്‍ മര്യാദപോലും ജലീല്‍ പാലിച്ചില്ലെന്നും മാധ്യമം ചൂണ്ടികാട്ടി. മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റിന് കത്തെഴുതിയതാണ് പ്രോട്ടോകോള്‍ ലംഘനമായി നിയമവിദഗ്ധര്‍ അടക്കം ചൂണ്ടികാട്ടുന്നത്. ഉത്തരവാദപ്പെട്ടൊരു കാബിനറ്റംഗം സ്വന്തം നാട്ടിലെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ അധികൃതര്‍ക്ക് കത്തെഴുതുന്നതിനെ എന്തു വിളിക്കണമെന്നും ഈ അധികാര ദുര്‍വിനിയോഗം സര്‍ക്കാറിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണെന്ന ജലീലിന്റെ വാദം അപ്രസക്തമാണെന്നും മാധ്യമം ചൂണ്ടികാട്ടി.