
കല്പ്പറ്റ: വയനാട് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്ററിലേറെ മഴയെന്ന് കണക്കുകൾ. ജില്ലയിലെ ഒമ്പതിടങ്ങളില് ഈ സമയപരിധിയിൽ പെയ്തത് 300 മില്ലിമീറ്ററിലേറെ മഴയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സുഗന്ധഗിരി, ലക്കിഡി, മക്കിയാട്, ചെമ്പ്ര, ബാണാസുര കണ്ട്രോള് ഷാഫ്റ്റ്, നിരവില്പ്പുഴ, തെറ്റമല, പുത്തുമല, പെരിയ അയനിക്കല് എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളില് മഴ രേഖപ്പെടുത്തിയത്. തെറ്റമലയില് മാത്രം 409 മില്ലിമീറ്റര് മഴയാണ് ഈ സമയത്തിനുള്ളിൽ പെയ്തത്. തിങ്കളാഴ്ച 115 മില്ലിമീറ്റർ മാത്രമായിരുന്നു തെറ്റമലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കുകള് പ്രകാരവും തെറ്റമലയില് തന്നെയാണ് കൂടുതല് മഴ പെയ്തത്. അഞ്ചുദിവസത്തിനിടെ 951 മില്ലിമീറ്റര് മഴയാണ് ഇവിടെ പെയ്തത്.
പലയിടങ്ങളിലും കഴിഞ്ഞ ദിവസത്തേക്കാള് ഇരട്ടിയിലേറെ മഴയാണ് ഇന്ന് പെയ്തതെന്നാണ് കണക്കുകൾ പറയുന്നത്. വയനാട്ടില് നാല് ദിവസമായി മഴ പെയ്യുന്നുണ്ടായിരുന്നു. ചൂരല്മലയില് ഉരുള്പൊട്ടി ദുരന്തമുണ്ടാകാന് കാരണമായതും കുറഞ്ഞ സമയത്തിനിടെ കൂടിയ തോതില് പെയ്ത മഴയാണെന്നും കണക്കുകള് സൂചിപ്പിക്കുന്നു. ദുരന്തത്തിൽ മരണസംഖ്യ 90 കടന്നെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 98 പേരെ കാണാതായിട്ടുണ്ട്. 124 ആളുകൾ പരിക്ക് പറ്റി ചികിത്സയിലുണ്ട്.