
കാസർഗോഡ് : ബ്ലാക്ക് മാജിക് ചെയ്യുന്നവരോട് തനിക്കെതിരെ പ്രയോഗിക്കാൻ വെല്ലുവിളിച്ച് ലോക്സഭാ എംപി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. ഫേസ്ബുക്കിലൂടെയാണ് അമൽ ഉണ്ണിത്താൻ പ്രതികരണം നടത്തിയത്. സാങ്കേതിക മുന്നേറ്റങ്ങൾക്കിടയിലും കൂടോത്രത്തിലും മറ്റു പിന്തിരിപ്പൻ രീതികളിലും വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നും അമൽ വ്യക്തമാക്കി. ഇവർ സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
അമല് ഉണ്ണിത്താന്റെ കുറിപ്പ്
ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, മാന്ത്രികതയിലും, കൂടോത്രത്തിലും മറ്റ് പിന്തിരിപ്പൻ രീതികളിലും വിശ്വസിക്കുന്ന വ്യക്തികൾ ഇപ്പോഴും ഉണ്ട്. ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. ഈ വീക്ഷണങ്ങൾ ആരുടേതായാലും, അവ കാലഹരണപ്പെട്ടതും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ്.
ഈ സമ്പ്രദായങ്ങളിൽ ഏർപ്പെടുന്ന ആളുകൾ തട്ടിപ്പുക്കാരല്ലാതെ മറ്റൊന്നുമല്ല, സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു.
ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ എനിക്കെതിരെ പരീക്ഷിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു!!!! ഞാൻ ഒരു അന്ധവിശ്വാസി അന്ധവിശ്വാസി അല്ലാത്തതിനാൽ അത് തീർച്ചയായും ഏൽക്കില്ല . ഇതരം കാര്യങ്ങൾ അവയിൽ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ, കാരണം അവ സ്വന്തം മനസ്സിൽ ഫലങ്ങൾ സൃഷ്ടിക്കുന്നു. അതൊരു മാനസിക രോഗമാണ്!
ദിവസങ്ങൾക്ക് മുൻപാണ് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് കെ സുധാകരന്റെ വീട്ടുപറമ്പിൽ നിന്നും കൂടോത്രം ചെയ്തതെന്ന് കരുതപ്പെടുന്ന വസ്തുക്കൾ പുറത്തെടുത്തത്. വസ്തുക്കൾ പുറത്തെടുത്ത ദിവസം കെ സുധാകരനൊപ്പം രാജ്മോഹന് ഉണ്ണിത്താന് എംപിയും ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താനാണ് 'കൂടോത്രം' വെച്ചതെന്ന് കെ സുധാകരന് പിന്നീട് പ്രതികരിച്ചിരുന്നു. തകിടും ചില രൂപങ്ങളുമായിരുന്നു പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന് ബാക്കിയുണ്ടല്ലോയെന്ന് സുധാകരന് ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില് കേള്ക്കാം. തനിക്ക് കൂടോത്രത്തില് വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന് നിര്ദേശവും നല്കുന്നുണ്ടായിരുന്നു.
അതേമയം 'കൂടോത്രം' വിവാദത്തില് കോണ്ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്ട്ടിയുണ്ടാവൂ എന്ന് യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അബിന് വര്ക്കി വിമര്ശിച്ചു. കൂടോത്രം ചെയ്യുന്നവര് ജീവിക്കുന്നത് 2024-ലാണെന്നും ജവഹര്ലാല് നെഹ്റുവിന്റെയും പാര്ട്ടിയാണ് നമ്മുടേതെന്ന് ഓര്ക്കുന്നത് നല്ലതാണെന്നും അബിന് വിമര്ശിച്ചു.കൂടോത്രം വയ്ക്കാന് എടുക്കുന്ന പണിയുടെ പകുതി പണി പാര്ട്ടിയില് എടുത്താല് നല്ല നേതാവാകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. യങ് ഇന്ത്യ യൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലായിരുന്നു അബിന് വര്ക്കിയുടെ പ്രസംഗം.
പന്തയം ജയിക്കാനായി ട്രെയിനിന് മുകളില് കയറി; ഇടപ്പള്ളിയില് 17കാരന് ഗുരുതര പൊള്ളലേറ്റു