കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ കുറ്റപത്രം നൽകാനൊരുങ്ങി പൊലീസ്. മുഖ്യപ്രതി രാഹുൽ ഒഴികെയുള്ളവരുടെ ചോദ്യം ചെയ്യലും അറസ്റ്റും പൂർത്തിയായതോടെയാണ് നടപടി. ജർമനിയിലേക്ക് കടന്ന ഒന്നാം പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുന്നതോടെയാണ് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അടുത്തയാഴ്ച കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ശ്രമം. കേസിൽ രണ്ടും മൂന്നും പ്രതികളായ രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തേക്ക് കടക്കാൻ രാഹുലിനെ സഹായിച്ച മാങ്കാവ് സ്വദേശി പി പി രാജേഷും ജാമ്യത്തിലിറങ്ങി. അഞ്ചാംപ്രതി പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ ടി ശരത് ലാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിരിയിക്കുന്നത്. കഴിഞ്ഞമാസം 5-നാണ് ഗുരുവായൂർ സ്വദേശിനിയായ യുവതിയുമായുള്ള രാഹുലിൻ്റെ വിവാഹം നടന്നത്. വിവാഹ ശേഷം യുവതി ക്രൂരമായ മർദ്ദനത്തിന് ഇരയാവുകയായിരുന്നു.
പറവൂര് സ്വദേശിനിയായ നവവധുവാണ് ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായത്. സംഭവത്തില് പന്തീരാങ്കാവ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്ന്ന് സംഭവത്തില് പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്ശനം രൂക്ഷമായതോടെയാണ് കേസില് നടപടി ഊര്ജ്ജിതമായത്. തുടര്ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന് സഹായിച്ച സീനിയര് സിവില് പൊലീസ് ഓഫിസര് ശരത്തിന് സസ്പെന്ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില് രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.