കണ്ണൂര്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ളാദ പ്രകടനങ്ങള്ക്ക് ജില്ലയില് നിയന്ത്രണം. ജൂണ് നാലിന് രാത്രി ഒമ്പതിനു മുന്പായി രാഷ്ടീയ പാര്ട്ടികളുടെ തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനങ്ങള് അവസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടര് അരുണ് കെ വിജയന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് തീരുമാനമായി. യാതൊരുതരത്തിലുമുള്ള അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള് പൊലീസിന്റെ നേതൃത്വത്തില് ചെയ്യുമെന്നും കളക്ടര് അറിയിച്ചു.
വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും സ്ഥാനാര്ഥികളും യോഗത്തില് പങ്കെടുത്തു. പൊതുജനങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെയും റോഡ് ഗതാഗതത്തിന് തടസങ്ങള് സൃഷ്ടിക്കാതെയും മാത്രമേ പ്രകടനങ്ങള് നടത്താവൂ. പ്രശ്ന സാധ്യത സ്ഥലങ്ങളിലെ വിജയാഘോഷങ്ങളുടെ സമയ പരിധി ആവശ്യമെങ്കില് പരിമിതപ്പെടുത്താനും യോഗത്തില് തീരുമാനമായി.
ആഹ്ളാദ പ്രകടനം നടത്തുന്നതിന് കൃത്യമായ വ്യവസ്ഥയും നിയന്ത്രണവും കൊണ്ടുവരാനും തീരുമാനിച്ചു. എതിര് പാര്ട്ടികളുടെ ഓഫീസുകള്ക്കോ നേതാക്കളുടെ വീടുകള്ക്കോ മുന്നില് പ്രകോപനപരമായ പ്രകടനം നടത്താന് പാടില്ലെന്നും കളക്ടര് നിർദേശിച്ചു.