'എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരത'; ഗവര്‍ണറെ കണ്ട് നമ്പി രാജേഷിന്റെ കുടുംബം

'എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരത'; ഗവര്‍ണറെ കണ്ട് നമ്പി രാജേഷിന്റെ കുടുംബം

നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ക്ക് സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് മെയില്‍ അയച്ചിരുന്നു.

കൊച്ചി: മസ്‌കത്തില്‍ മരിച്ച നമ്പി രാജേഷിന്റെ കുടുംബം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ കുടുംബത്തെ അറിയിച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ക്രൂരതയാണെന്നും ഗവര്‍ണര്‍ അവകാശപ്പെടുന്നു.

നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ക്ക് സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് മെയില്‍ അയച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയില്‍ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

ഒമാനില്‍ നിന്നെത്തിച്ച ശേഷം നമ്പി രാജേഷിന്റെ കുടുംബം മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഭാര്യ അമൃതയും കുടുംബവും ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ശേഷം നഷ്ടപരിഹാര തുക ലഭിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

logo
Reporter Live
www.reporterlive.com