തസ്തികകള്‍ വെട്ടികുറയ്ക്കാന്‍ കെഎസ്ഇബി; പ്രവര്‍ത്തനം തകിടംമറിയുമെന്ന് ആശങ്ക

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കെഎസ്ഇബി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പ്രസരണം മുതല്‍ വിതരണം വരെയുള്ള ശൃംഖലയെ താറുമാറാക്കും.
തസ്തികകള്‍ വെട്ടികുറയ്ക്കാന്‍ കെഎസ്ഇബി; പ്രവര്‍ത്തനം തകിടംമറിയുമെന്ന് ആശങ്ക

തിരുവനന്തപുരം: കെഎസ്ഇബിയില്‍ നിയമന നിരോധനത്തിന് നീക്കം. 5615 തസ്തികകള്‍ വെട്ടിക്കുറക്കും. മെയ് 31ന് കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തകിടംമറിയും. വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നതാണ് പുതിയ ഉത്തരവ്.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കെഎസ്ഇബി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പ്രസരണം മുതല്‍ വിതരണം വരെയുള്ള ശൃംഖലയെ താറുമാറാക്കും. ഇപ്പോള്‍തന്നെ കെഎസ്ഇബിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നാണ് സര്‍വീസ് സംഘടനകളുടെയടക്കം പരാതി. ഇതിന് പിന്നാലെയാണ് 5615 തസ്തികള്‍ വെട്ടി കുറയ്ക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതല്‍ ലൈന്‍മാന്‍ വരെയുള്ള തസ്തികകളുടെ എണ്ണമാണ് വെട്ടികുറക്കുന്നത്. പുതിയ തീരുമാനപ്രകാരം 1893 ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തിക ഇല്ലാതാകും.

ഇലക്ട്രിക് സിവില്‍ വിഭാഗങ്ങളിലായി 1986 ഓവര്‍സിയര്‍, 1054 സീനിയര്‍ അസിസ്റ്റന്റ്, 575 കാശ്യര്‍, 468 ലൈന്‍മാന്‍, 74 സബ് എഞ്ചിനീയര്‍, 157 അസിസ്റ്റന്റ് എന്‍ജിനീയര്‍, മൂന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളാണ് വെട്ടി കുറയ്ക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് ലാഭമുണ്ടാക്കാന്‍ ആണ് കെഎസ്ഇബിയുടെ നീക്കം. എന്നാല്‍ തൊഴിലാളി സര്‍വീസ് സംഘടനകള്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്.

പ്രതിസന്ധി ഉണ്ടാകുന്ന സെക്ഷന്‍ ഓഫിസുകളില്‍ ലൈന്‍മാന്‍ തസ്തികയില്‍ ഉള്‍പ്പെടെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ ആണ് ബോര്‍ഡ് തീരുമാനം. മുമ്പ് ഒഴിവ് വരുന്ന തസ്തികള്‍ പിഎസ്‌സിക്ക് കൈമാറാത്തതിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com