അത്യപൂര്വവും അതിക്രൂരവുമായ കൊല; പെരുമ്പാവൂർ വധക്കേസിന്റെ നാള് വഴികള്
കൊച്ചി: കേരള രാഷ്ട്രീയെത്തയും പൊലീസിനെയും പിടിച്ചുലച്ച പെരുമ്പാവൂര് വധക്കേസില് വധശിക്ഷ ശരിവെക്കണോ എന്നതില് ഹൈക്കോടതി ഇന്ന് വിധി പറയുകയാണ്. ഡല്ഹിയിലെ നിര്ഭയ സംഭവത്തോടാണ് അന്ന് വധക്കേസ് താരതമ്യം ചെയ്യപ്പെട്ടത്. പെരുമ്പാവൂരില് യുവതി വീടിനുള്ളില് കൊല്ലപ്പെട്ട നിലയില് എന്ന രീതിയില് പ്രാദേശിക കോളങ്ങളില് ഒതുങ്ങിനിന്ന വാര്ത്ത സോഷ്യല് മീഡിയ ഏറ്റെടുത്തതോടെയാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്ഷിച്ചത്. രാഷ്ട്രീയ വിവാദം, തിരഞ്ഞെടുപ്പു വിഷയം, അധികാരമാറ്റം, പൊലീസ് തലപ്പത്തെ അഴിച്ചുപണി എന്നിങ്ങനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ സംഭവങ്ങളാണ് ഉണ്ടായത്. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര് വധക്കേസിന്റെ നാള്വഴികള്...
2016 ഏപ്രില് 28; സംസ്ഥാനം പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. രാത്രി എട്ടു മണിയോടെ പെരുമ്പാവൂര് കുറുപ്പംപടിയിലെ കനാല് പുറമ്പോക്കിലുളള ഒറ്റമുറി ഷെഡില് നിയമ വിദ്യാര്ഥി കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. തിരഞ്ഞെടുപ്പ് കാലമായതിനാല് സംഭവം പൊലീസ് രഹസ്യമാക്കി വെക്കാന് ശ്രമിച്ചുവെന്നാണ് ആദ്യമുയര്ന്ന ആക്ഷേപം. ക്രൂര കൊലപാതകത്തിന്റെ ചിത്രം സഹപാഠികള് സാമൂഹ്യമാധ്യമങ്ങളില് പങ്കുവെച്ചതോടെ സംഭവം സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി. വാര്ത്താ മാധ്യമങ്ങളിലെ പ്രധാനവാര്ത്തയും എഡിറ്റോറിയലുകളുമായി.
2016 മെയ് നാലിന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നു. ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചുവെന്നും ശരീരത്തില് 38 മുറിവുകള് ഉണ്ടായിരുന്നുവെന്നും ആന്തരികാവയവങ്ങള്ക്ക് വരെ ക്ഷതം സംഭവിച്ചിരുന്നുവെന്നും കണ്ടെത്തല്. പ്രാഥമിക അന്വേഷണത്തില് വീഴ്ച വരുത്തിയതിന് പെരുമ്പാവൂര് ഡിവൈഎസ്പി അനില് കുമാറിനെ അന്വേഷണ സംഘത്തില് നിന്ന് ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എ ബി ജിജിമോന് ചുമതല നല്കി. അയല്വാസിയായ ശ്രീലേഖ എന്ന വീട്ടമ്മയുടെ മൊഴി, പ്രതിയുടെ കടിയേറ്റ് നിയമ നിയമ വിദ്യാര്ഥിയുടെ ശരീരത്തിലുണ്ടായ മുറിവ്, മുറിവ് സൂചിപ്പിക്കുന്ന പല്ലിന്റെ വിടവ്, വീടിനു 100 മീറ്റര് മാറി ലഭിച്ച പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പ്, കൊലപാതകത്തിനുപയോഗിച്ച കത്തി, നിയമ വിദ്യാര്ഥിയുടെ വസ്ത്രത്തില് അവശേഷിച്ച പ്രതിയുടെ ഉമിനീര്, ചര്മം എന്നിവയില് നിന്ന് വേര്തിരിച്ചെടുത്ത ഡിഎന്എ, മഞ്ഞ ഷര്ട്ട്... എന്നിങ്ങനെ നിര്ണായക തെളിവുകളെ കേന്ദ്രീകരിച്ചായിരുന്നു തുടര്ന്ന് അന്വേഷണം.
ഇതിനിടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി. പുതുതായി അധികാരത്തിലെത്തിയ പിണറായി വിജയന് സര്ക്കാര് അന്വേഷണ സംഘത്തെ മാറ്റാന് തീരുമാനിച്ചു.
2016 മെയ് 28ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില് പുതിയ അന്വേഷണ സംഘം നിലവില് വന്നു. ജൂണ് രണ്ടിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ജൂണ് 16ന് പ്രതി അമിറുള് ഇസ്ലാം അറസ്റ്റിലായ വിവരം മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില് ഇരുപതോളം പേരെ പ്രതിസ്ഥാനത്തു നിര്ത്തിയ ശേഷമാണ്, അന്വേഷണം അമീറുല് ഇസ്ലാമിലേക്ക് എത്തിയത്.
2016 സെപ്റ്റംബര് 16ന് കുറ്റപത്രം സമര്പ്പിച്ച കേസിന്റെ വിചാരണ 2017 മാര്ച്ച് 13നാണ് ആരംഭിച്ചത്. അതേവര്ഷം ഡിസംബര് 12ന് പ്രതി അമീറുല് ഇസ്ലാം കുറ്റക്കാരനെന്ന് വിധിച്ച എറണാകുളം പ്രിന്സിപ്പള്സ് സെഷന്സ് കോടതി ഡിസംബര് 14ന് വധശിക്ഷ തന്നെ വിധിച്ചു. അപൂര്വത്തില് അത്യപൂര്വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ സുപ്രധാന വിധി.